വെള്ളമില്ല,കുളിമുറിയും; ജയിലില്‍ നിരാഹാര സമരവുമായി പപ്പു യാദവ്

ലോക്ഡൌണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ചൊവ്വാഴ്ചയാണ് പപ്പു യാദവിനെ സ്വവസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്

Update: 2021-05-12 10:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജയിലില്‍ തനിക്ക് വെള്ളവും കുളിക്കാനുള്ള സൌകര്യവും ലഭിക്കുന്നില്ലെന്ന് ജന്‍ അധികാര്‍ പാര്‍ട്ടി പ്രസിഡന്‍റ് പപ്പു യാദവ്. സൌകര്യങ്ങളില്ലെന്നാരോപിച്ച് ബിഹാറിലെ വീര്‍പൂര്‍ ജയിലില്‍ നിരാഹeര സമരം ആരംഭിച്ചിരിക്കുകയാണ് പപ്പു.

''ഞാന്‍ നിരാഹാര സമരത്തിലാണ്. ഇവിടെ വെള്ളമില്ല, വാഷ് റൂമില്ല. എന്‍റെ കാല്‍ ശസ്ത്രക്രിയ ചെയ്തതാണ്. ഇരിക്കാന്‍ സാധിക്കില്ല. കോവിഡ് രോഗികളെ സഹായിച്ചതും ആശുപത്രി, ആംബുലന്‍സ്, ഓക്സിജന്‍ മാഫിയകളെക്കുറിച്ച് വെളിപ്പെടുത്തിയതും എന്‍റെ തെറ്റാണ്. എന്‍റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും'' പപ്പു യാദവ് ട്വിറ്ററില്‍ കുറിച്ചു.

ലോക്ഡൌണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ചൊവ്വാഴ്ചയാണ് പപ്പു യാദവിനെ സ്വവസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ ഗാന്ധി മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. പാറ്റ്ന മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശനത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ആക്റ്റ്, എപ്പിഡെമിക് ഡിസീസ് ആക്ട് എന്നിവ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ് പപ്പു യാദവ്. കോവിഡ് ആശുപത്രികളും ശ്മശാനങ്ങളും സന്ദര്‍ശിക്കാറുള്ള പപ്പു രോഗികളുടെ ബന്ധുക്കളെ സഹായിക്കാറുമുണ്ട്. ഇവര്‍ക്ക് ഓക്സിജനും മറ്റും ഏര്‍പ്പാടാക്കി നല്‍കാറുണ്ട്. പപ്പു യാദവിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അനുയായികള്‍ പ്രകടനം നടത്തിയിരുന്നു. ബി.ജെ.പി എം.പി രാജീവ് പ്രതാപ് റൂഡിക്കെതിരെ സംസാരിച്ചതിനാലാണ് പപ്പു യാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് അനുയായികള്‍ പറയുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് സുപ്പോളിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപിയായ പപ്പു യാദവിന്‍റെ ഭാര്യ രഞ്ജിത് രഞ്ജൻ പറഞ്ഞു. പപ്പുവിന്‍റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭാര്യ ആരോപിച്ചു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News