സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ധിച്ചു

അഞ്ച് ശതമാനത്തിലധികമാണ് വര്‍ധനവ്. ചെറുകിട സംരംഭങ്ങളാണ് ആരംഭിച്ചവയില്‍ കൂടുതല്‍

Update: 2021-01-01 02:20 GMT

സൗദിയില്‍ സ്വകാര്യ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. അഞ്ച് ശതമാനത്തിലധികം സ്ഥാപനങ്ങള്‍ ഈ വര്‍ഷം പുതുതായി ആരംഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ ആകെ സ്വകാര്യ സ്ഥാപനങ്ങള്‍ ആറ് ലക്ഷം കടന്നു.

മാനവശേഷി വികസനനിധി പ്രസിദ്ധീകരിച്ച കണക്കിലാണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം മൂന്നാം പാദം പിന്നിട്ടപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 5.5 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം സ്വകാര്യസ്ഥാപനങ്ങളുടെ എണ്ണം 605922 ആയി ഉയര്‍ന്നു.

Advertising
Advertising

സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ചെറുകിട സംരംഭങ്ങളാണ് 73.8 ശതമാനം. ചില്ലറ, മൊത്ത വ്യാപാര, വാഹന റിപ്പയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഏറ്റവും കൂടുതല്‍ 26 ശതമാനത്തോളം വരും ഇവ. 24 ശതമാനം സ്ഥാപനങ്ങള്‍ നിര്‍മ്മാണ മേഖലയിലും, 17 ശതമാനം അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ് ആന്‍റ് സപ്പോര്‍ട്ട് സര്‍വീസ് മേഖലയിലും പ്രവര്‍ത്തിക്കുന്നവയുമാണ്.

സ്ഥാപനങ്ങളില്‍ പകുതിയില്‍ അധികവും സ്ഥിതി ചെയ്യുന്നത് റിയാദ്, മക്ക, പ്രവിശ്യകളിലാണ്. എണ്ണത്തില്‍ കിഴക്കന്‍ പ്രവിശ്യയാണ് മൂന്നാം സ്ഥാനത്ത്. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചാണ് ചെറുകിട, ഇടത്തരം, വന്‍കിട വിഭാഗങ്ങളായി തരംതിരിക്കുന്നത്. ഒന്ന് മുതല്‍ അഞ്ച് വരെ ജീവനക്കാരുള്ളവ ചെറുകിട വിഭാഗത്തിലും, ആറ് മുതല്‍ 49 വരെയുള്ളവ ഇടത്തരം വിഭാഗത്തിലും അതിന് മുകളിലോട്ടുള്ള വന്‍കിട വിഭാഗത്തിലുമാണ് ഉള്‍പ്പെടുക.

Full View
Tags:    

Similar News