ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കാൻ തീരുമാനിച്ചു
ഖത്തർ ശാഖയിലെ ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി
ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കാൻ തീരുമാനിച്ചു. ഖത്തർ ഫൈനാൻഷ്യൽ സെൻറർ ലൈസൻസ് ബാങ്ക്
ഉപേക്ഷിക്കുകയും ചെയ്യും. എന്നാൽ ഖത്തറിന് പുറത്തുള്ള പ്രവർത്തനത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നാണ്
ബാങ്കിന്റെ വിശദീകരണം. ഖത്തർ ശാഖയിലെ ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ശാഖയിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
2018ൽ ബാങ്കിന്റെ മൊത്തം ലാഭത്തിൽ 0.03 ശതമാനം മാത്രമാണ്
ഖത്തർ ശാഖയിൽ നിന്നുള്ളതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അതിനാൽ ഖത്തർ ശാഖ പൂട്ടുന്നത് ബാങ്കിന്റെ പ്രവർത്തന മികവിനെ ഒരു തരത്തിലും ബാധിക്കില്ല. ഖത്തർ ഫൈനാൻഷ്യൽ സെൻറർ റെഗുലേറ്ററി അതോറിറ്റി ഉന്നയിച്ച ആരോപണങ്ങൾ ബാങ്ക് തള്ളി.
ഖത്തരി കറൻസിയിൽ കൃത്രിമം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഇടപാടുകൾ നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇത്
തീർത്തും അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് വിശദീകരിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചേർന്ന് ചില നീക്കങ്ങൾ നടത്തിയെങ്കിലും പരിഹാരം സാധ്യമായില്ല. തുടർന്നാണ് ബ്രാഞ്ച് അടക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ബാങ്ക് വ്യക്തമാക്കി