എല്ലാ തൊഴിലാളികള്‍ക്കും ഉച്ചവിശ്രമ നിയമം ബാധകമെന്ന് ഖത്തര്‍

ഉച്ച വിശ്രമനിയമം സംബന്ധിച്ച സര്‍ക്കുലര്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

Update: 2019-07-01 02:39 GMT

ഖത്തറില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഉച്ചവിശ്രമനിയമം പത്ര, ഭക്ഷണ വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലഘിച്ച് ഇത്തരക്കാരെ ജോലിയെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും തൊഴില്‍ മന്ത്രാലയ പ്രതിനിധി അറിയിച്ചു.

ജൂണ്‍ പതിനഞ്ച് മുതലാണ് ഖത്തറില്‍ വേനല്‍ കാല ഉച്ചവിശ്രമ നിയമം നിലവില്‍ വന്നത്. അതനുസരിച്ച് രാവിലെ പതിനൊന്നേ മുപ്പത് മുതല്‍ ഉച്ച തിരിഞ്ഞ് 3.30 വരെ പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിക്കണം.

Advertising
Advertising

Full View

എന്നാല്‍ പത്ര വിതരണക്കാരും ഹോട്ടലുകള്‍, കഫ്തീരിയകള്‍ എന്നിവയിലെ ഹോം ഡെലിവറി തൊഴിലാളികളും ഈ സമയങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നതായുള്ള വാര്‍ത്തകള്‍ വിവിധ പത്രങ്ങളും പോര്‍ട്ടലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് ലേബര്‍ സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തിലെ തൊഴില്‍ സുരക്ഷാ ആരോഗ്യ വിഭാഗം മേധാവി ജാബര്‍ അലി അല്‍ മാരിയുടെ പ്രതികരണം.

ഉച്ച വിശ്രമനിയമം സംബന്ധിച്ച സര്‍ക്കുലര്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ എല്ലാ തരം പുറംതൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. മാത്രമല്ല, തൊഴിലാളികള്‍ക്ക് ആവശ്യമായ വെള്ളം, ഉയര്‍ന്നതാപനിലയുടെ ആഘാതത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ എന്നിവ നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥരാണ്.

കമ്പനികൾ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തുന്ന പക്ഷം കടുത്ത ശിക്ഷകള്‍ ലഭിക്കും.

തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കണ്ടെത്തിയാൽ ഉടൻ ജോലി അവസാനിപ്പിച്ച് തൊഴിലാളികളെ എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിലേക്ക് മാറ്റും. കൂടാതെ പൊതു ജനങ്ങളില്‍ ഇത് സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര‍്ത്തനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്.

Tags:    

Similar News