ഡ്രൈവിങ് ലൈസന്‍സിനുള്ള പരിശീലനവും പരീക്ഷകളും ഖത്തര്‍ ഇലക്ട്രോണിക് വത്കരിക്കുന്നു

Update: 2019-07-10 18:37 GMT

ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള പരിശീലനവും പരീക്ഷകളും പൂര്‍ണമായും ഇലക്ട്രോണിക് വല്‍ക്കരിക്കുന്നു. ഇതിനായുള്ള ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും നിരീക്ഷണ സെന്‍ററും ട്രാഫിക് ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി. ഡ്രൈവിങ് സ്കൂളുകളിലെ റജിസ്ട്രേഷന്‍ മുതല്‍ ഡ്രൈവിങ് പരിശീലനം റോഡ് ടെസ്റ്റ്, തുടങ്ങി ലൈസന്‍സ് ലഭിക്കുന്നതിനായുള്ള മുഴുവന്‍ പ്രക്രിയകളും മനുഷ്യ ഇടപെടലുകളില്ലാതെ ഇലക്ട്രോണിക് സിസ്റ്റം വഴി നിയന്ത്രിക്കുന്നതാണ് പുതിയ ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനമായ ഡി.ടി.എസ്.

ഡ്രൈവിങ് സ്കൂളുകളിലെ പരിശീലനത്തിനായുള്ള വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകളിലൂടെയും കാമറകളിലൂടെയും ട്രാഫിക് ആസ്ഥാനത്ത് സ്ഥാപിച്ച പ്രത്യേക മോണിറ്ററിങ് സെന്‍റര്‍ വഴി പരീക്ഷകളും പരിശീലനവുമെല്ലാം നിരീക്ഷിക്കും. നിലവില്‍ ഈ പ്രക്രിയകളെല്ലാം വിവിധ ജീവനക്കാരുടെ മേല്‍നോട്ടത്തിലാണ് നടന്നുവന്നിരുന്നത്. ഡ്രൈവിങ് ലൈസന്‍സിനുള്ള പരീക്ഷകളിലും പരിശോധനകളിലും പരമാവധി സുതാര്യത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളെയും ഈ ഏകീകൃത ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിക്കും. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ ഓഡിയോ വീഡിയോ രൂപങ്ങളില്‍ പതിനെട്ട് ഭാഷകളിലായുള്ള പാഠ്യപദ്ധതി ഈ സംവിധാനത്തിന്‍രെ പ്രത്യേകതയാണ്.

Advertising
Advertising

പഠിതാക്കള്‍ക്ക് അവര്‍ക്ക് അനുവദിക്കപ്പെട്ട നാല്‍പ്പത്തിയഞ്ച് മിനുട്ട് മുഴുവനായി പ്രയോജനപ്പെടുത്താന്‍ പുതിയ സംവിധാനം അവസരമൊരുക്കുന്നു. ഡ്രൈവിങ് സ്കൂളുകള്‍ നല്‍കുന്ന പരിശീലന സെഷനുകളില്‍ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമാകും. ഈ വര്‍ഷാവസാനത്തോടെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളുടെയും പ്രവര്‍ത്തനം മനുഷ്യസഹായമില്ലാത്ത ഈ സിസ്റ്റത്തിലേക്ക് മാറ്റി നവീകരിക്കും. ഡ്രൈവിങ് ലൈസന്‍സ് മേഖലയില്‍ ഡിടിഎസും മോണിറ്ററിങ് സിസ്റ്റവും നടപ്പാക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തറെന്നും അധികൃതര്‍ സൂചിപ്പിച്ചു. 2344444 എന്ന നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍റര്‍ സേവനം ആരംഭിച്ചതായും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags:    

Similar News