ഖത്തറില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്സറി സ്കൂളുകള്‍ക്ക് പൂട്ടുവീഴുന്നു

Update: 2019-09-02 17:52 GMT

ഖത്തറില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്സറി സ്കൂളുകള്‍ക്ക് പൂട്ടുവീഴുന്നു. ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടാനും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി വികസനകാര്യമന്ത്രാലയം പ്രത്യേക ക്യാംപയിന്‍ തുടങ്ങി.

രാജ്യത്ത് നഴ്സറി സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഭരണ വികസന കാര്യമന്ത്രാലയം മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്സറി സ്കൂളുകള്‍ കണ്ടെത്തി അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നതാണ് അയലക് അമാന എന്ന പേരില്‍ നടത്തുന്ന ക്യാമ്പയിന്‍റെ പ്രധാന ഉദ്ദേശ്യം. ഒപ്പം ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന നഴ്സറി സ്ഥാപനങ്ങള്‍ ‌ കൃത്യമായ മാനദണ്ഡങ്ങളോടെയും നിയമാനുസൃതമായുമാണോ പ്രവര്‍ത്തിക്കുന്നതെന്നും പരിശോധിക്കും. കുരുന്നുകള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ മുഴുവന്‍ രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കലും ക്യാമ്പയിന്‍റെ ഭാഗമാണ്.

Advertising
Advertising

Full View

സെപ്തംബര്‍ ഒന്നിന് തുടങ്ങിയ ക്യാംപയിന്‍ ഡിസംബര്‍ ഒന്ന് വരെ നീണ്ടു നില്‍ക്കും. ലൈസന്‍സില്ലാതെ നഴ്സറി സ്കൂളുകള്‍ നടത്തുന്നത് പിടിക്കപ്പെട്ടാല്‍ പിഴശിക്ഷയ്ക്കൊപ്പം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് ഭരണവികസനകാര്യമന്ത്രാലയത്തിലെ ഫാമിലി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ നജാത്ത് ദഹം അല്‍ അബ്ദുള്ള പറഞ്ഞു. അംഗീകാരത്തോടെ നടത്തുന്ന നഴ്സറി സ്കൂളുകളിലും പ്രത്യേക വിഭാഗം പരിശോധന നടത്തും. നിയമപ്രകാരമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും നഴ്സറികളില്‍ കുഞ്ഞുങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇത്തരം നഴ്സറികളിലെ ജോലിക്കാര്‍ സ്ത്രീകളായിരിക്കണമെന്ന് നിയമപ്രകാരം നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.

കുട്ടികള്‍ക്ക് മികച്ച പരിചരണവും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രാപ്തരായ വനിതകളായിരിക്കണം ജീവനക്കാര്‍. അപൂര്‍ണമായ പേപ്പര്‍ ജോലികളും നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ നഴ്സറികള്‍ക്ക് നാലുദിവസം വരെ സമയം നല്‍കും. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചെറിയ നിയമലംഘനങ്ങള്‍ക്ക് രണ്ടുതവണ മുന്നറിയിപ്പും അതിനുശേഷം 1000 റിയാല്‍ പിഴ ഈാ ടാക്കും. പിഴത്തുക നഴ്സറികളുടെ സെക്യൂരിറ്റി പണത്തില്‍നിന്നായിരിക്കും എടുക്കുക. കുട്ടികളെ ദോഷകരമായും സുരക്ഷയെതന്നെയും ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളില്‍ ബന്ധപ്പെട്ട നഴ്സറി മൂന്നു മാസം വരെ പൂട്ടും. സാഹചര്യം ശരിപ്പെടുത്തി നിയമലംഘനം നീക്കം ചെയ്യുന്നതുവരെ നടപടി തുടരും. നഴ്സറി സ്കൂളുകളുടെ നിയന്ത്രണവും പ്രവര്‍ത്തനവും സംബന്ധിച്ച 2014ലെ ഒന്നാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന നഴ്സറികള്‍ക്കെതിരായ ശിക്ഷാനടപടികളെക്കുറിച്ച് മന്ത്രാലയത്തിലെ മുതിര്‍ന്ന നിയമഗവേഷക നായ അലി സഈദ് മാല്‍ഹിയ വിശദീകരിച്ചു.

Tags:    

Similar News