എണ്ണ-പ്രകൃതി വാതക മേഖലയില്‍ ഖത്തര്‍ - ഇന്ത്യ ധാരണ

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി മന്ത്രി ക്ഷണിച്ചു.

Update: 2019-09-13 19:08 GMT

എണ്ണ പ്രകൃതി വാതക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ധാരണ. ഗള്‍ഫ് പര്യടനത്തിന്‍റെ ഭാഗമായി ദോഹയിലെത്തിയ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായും പെട്രോളിയം മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി.

ഔദ്യോഗിക സന്ദര്‍നാര്‍ത്ഥം ദോഹയിലെത്തിയ ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഖത്ത്ര‍ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുമായും ഊര്‍ജ്ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം സി.ഇ.ഒയുമായ സാദ് ഷെരീദ അല്‍ കാഅബിയുമായും കൂടിക്കാഴ്ച്ച നടത്തി. ഈ ചര്‍ച്ചകളിലാണ് എണ്ണ പ്രകൃതി വാതക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായത്.

Advertising
Advertising

ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ കൂടുതല്‍ ധാരണകളുണ്ടാക്കുന്നതും ചര്‍ച്ചയായി. ചര്‍ച്ചകളെല്ലാം പ്രതീക്ഷാവഹമായിരുന്നുവെന്ന് പിന്നീട് ധര്‍മ്മേന്ദ്ര പ്രധാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയെ പ്രകൃതിവാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനാവശ്യമായ ഖത്തറിന്‍റെ പിന്തുണയും സഹായവും ചര്‍ച്ചയായി. വാതക കയറ്റുമതി രാജ്യങ്ങളുടെ ഫോറത്തിന്‍റെ സെക്രട്ടറി ജനറല്‍ യുറി സെന്‍റ്യൂറിനുമായും പ്രധാന്‍ ചര്‍ച്ച നടത്തി.

ആഗോള വാതക വിപണിയിലെ പുതിയ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ഖത്തറിലെ പ്രമുഖ എണ്ണവാതക കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥന്മാരുമായും ധര്‍മ്മേന്ദ്ര പ്രധാന്‍ കൂടിക്കാഴ്ച്ച നടത്തി.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി മന്ത്രി ക്ഷണിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ പി കുമരനും ചര്‍ച്ചകളില്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:    

Similar News