വിദേശികള്‍ക്ക് പുതിയ യാത്രാ-താമസ നിയമഭേദഗതിയുമായി ഖത്തര്‍

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവാസികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതി നല്‍കുന്ന നിയമ ഭേദഗതി ഖത്തര്‍ അമീര്‍ പാസ്സാക്കിയത്.

Update: 2019-09-17 02:25 GMT

ഖത്തറില്‍ സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികള്‍ക്ക് സ്പോണ്‍സറില്ലാതെ തന്നെ താമസാനുമതിയും യാത്രാനടപടികളും പൂര്‍ത്തീകരിക്കാവുന്ന പുതിയ നിയമഭേദഗതി അമീര്‍ പാസ്സാക്കി. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവാസികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതി നല്‍കുന്ന നിയമ ഭേദഗതി ഖത്തര്‍ അമീര്‍ പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് ഭൂവുടമസ്ഥാവകാശം സ്വന്തമാക്കുന്ന വിദേശികളുടെ ഖത്തറിലെ താമസാനുമതിയും യാത്രാനടപടികളും സംബന്ധിച്ച നിയമഭേദഗതിയാണ് ഇന്ന് അമീര്‍ പുറപ്പെടുവിച്ചത്.

Advertising
Advertising

ഇതനുസരിച്ച് ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികള്‍ക്ക് സ്പോണ്‍സറില്ലാതെ തന്നെ ഖത്തറില്‍ താമസിക്കാം. ഇവര്‍ക്ക് രാജ്യം വിടാനും തിരിച്ചുവരാനുമൊന്നും പ്രത്യേക അനുമതിയുടെ ആവശ്യമില്ല.

ഖത്തരി പൌരന്മമാരല്ലാത്തവര്‍ക്ക് പത്തു സ്ഥലങ്ങളിലാണ് ഉടമസ്ഥാവകാശത്തിന് അനുമതി നല്‍കിയത്. 16 മേഖലകളിലായി 99 വര്‍ഷത്തേക്ക് റിയല്‍ എസ്റ്റേറ്റിനായി ഉപയോഗിക്കാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഈ അനുമതി പുതുക്കേണ്ടതുണ്ടെന്നും പുതിയ ഉത്തരവില്‍ പറയുന്നുണ്ട്.

ഭൂവുടമസ്ഥാവകാശത്തിന് പുറമെ റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ക്കകത്ത് റസിഡന്‍ഷ്യല്‍ വില്ലകളുടെ ഉടമസ്ഥാവകാശത്തിനും നേരത്തെ പാസ്സാക്കിയ നിയമമനുസരിച്ച് അനുമതിയുണ്ട്. കൂടാതെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകളുടെ ഉടമസ്ഥാവകാശത്തിനും പുതിയ നിയമം അനുമതി നല്‍കുന്നു.

Tags:    

Similar News