ഖത്തര്‍ ലോകകപ്പ് വിജയകരമാക്കാനായി ഖത്തറും ഫിഫയും ചേര്‍ന്ന് സുസ്ഥിരതാ നയം പ്രഖ്യാപിച്ചു

Update: 2020-01-21 19:28 GMT
Advertising

2022 ഖത്തര്‍ ലോകകപ്പ് വിജയകരമാക്കാനായി ഖത്തറും ഫിഫയും ചേര്‍ന്ന് സംയുക്ത സുസ്ഥിരതാ നയം പ്രഖ്യാപിച്ചു. മനുഷ്യമൂലധനം വികസിപ്പിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, കാണികള്‍ക്ക് മികച്ച ആസ്വാദനം ലഭ്യമാക്കുക തുടങ്ങി അഞ്ച് ലക്ഷ്യങ്ങളാണ് നയത്തിലുള്ളത്.

ഖത്തര്‍ ലോകകപ്പിനായി മൂന്ന് വര്‍ഷത്തിന് താഴെ മാത്രം ബാക്കി നില്‍ക്കെയാണ് ടൂര്‍ണമെന്‍റ് എല്ലാ അര്‍ത്ഥത്തിലും വിജയകരമാക്കുകയെന്ന ലക്ഷ്യത്തോടെ സംയുക്ത സുസ്ഥിരതാ നയത്തിന് ഫിഫയും പ്രാദേശിക സംഘാടകരായ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയും ചേര്‍ന്ന് രൂപം നല‍്‍കിയത്. മൊത്തം അഞ്ച് ലക്ഷ്യങ്ങളാണ് നയത്തിന്‍റെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്.

ലോകകപ്പിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മനുഷ്യമൂലധനം വര്‍ധിപ്പിക്കുക, നിര്‍മ്മാണ പ്രവര്‍ത്തികളിലേര്‍പ്പെട്ടിട്ടുള്ള വിവിധ രാജ്യക്കാരായ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുക, ലോകകപ്പ് കാണാനെത്തുന്ന കാണികള്‍ക്ക് ഏറ്റവും മികച്ച കാഴ്ച്ചാനുഭവവും ആസ്വാദനവും ഒരുക്കുക, ടൂര്‍ണമെന്‍റിലൂടെ സാമ്പത്തിക ഉത്തേജനം വികസിപ്പിക്കുക, പരിസ്ഥിതി സൗഹൃദമായ ടൂര്‍ണമന്‍റ് നടത്തുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുക, ഏറ്റവും നല്ല നടത്തിപ്പും ധാര്‍മ്മികമായ വാണിജ്യരീതികളും ആവിഷ്കരിക്കുക തുടങ്ങിയവയാണ് സുസ്ഥിരതാ നയത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

വിവിധ മേഖലകളില്‍ വിദഗ്ദധരായ ആളുകളില്‍ നിന്നും സ്വീകരിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് പ്രത്യേക സര്‍വേകള്‍, ശില്‍പ്പശാലകള്‍, കൂടിയാലോചനകള്‍ എന്നിവക്ക് ശേഷമാണ് സുസ്ഥിരതാ നയം പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടിയുള്ള കരട് ചട്ടക്കൂട് തയ്യാറാക്കിയിട്ടുള്ളത്.

തൊഴിലാളി ക്ഷേമം, വിവേചനമില്ലായ്മ, പരിസ്ഥിതി സംരക്ഷണം തുടങ്ങി മേഖലകളില്‍ ഐക്യരാഷ്ട്ര സഭ ആവിഷ്കരിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ഫാത്തിമ സമൂറ പറഞ്ഞു.

വ്യത്യസ്ത സംസ്കാരങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനും സാമൂഹിക പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും ഫിഫ ലോകകപ്പ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തും അറബ് ലോകത്തും സുസ്ഥിരമായ മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രേരകമായി ടൂര്‍ണമെന്‍റിനെ മാറ്റിയെടുക്കുമെന്നും പ്രാദേശിക സംഘാടകരായ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിന് ചെയര്‍മാന്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞു.

Tags:    

Similar News