ഖത്തറും ചതുർ രാജ്യങ്ങളുമായുള്ള ഭിന്നത അനിശ്ചിതമായി തുടരുമെന്ന റിപ്പോർട്ട് ഗൾഫ് പ്രതീക്ഷക്ക് തിരിച്ചടിയായി

ഇരുകൂട്ടരും ഒത്തുതീർപ്പിനു തയാറാകണമെന്ന കുവൈത്ത് അമീറിന്‍റെ ആഹ്വാനവും വിജയം കണ്ടില്ല

Update: 2020-02-17 22:06 GMT

ഖത്തറും ചതുർ രാജ്യങ്ങളുമായുള്ള ഭിന്നത അനിശ്ചിതമായി തുടരുമെന്ന റിപ്പോർട്ട് ഗൾഫ് പ്രതീക്ഷക്ക് തിരിച്ചടിയായി. അനൗപചാരിക ചർച്ചകൾ അവസാനിപ്പിച്ചതായി ഖത്തറിന്‍റെ പ്രഖ്യാപനത്തോട് മറുപക്ഷം ഇനിയും പ്രതികരിച്ചിട്ടില്ല. മധ്യസ്ഥനീക്കങ്ങൾ എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളും.

രണ്ടര വർഷത്തിലേറെയായി തുടരുന്ന ഗൾഫ് ഭിന്നത പരിഹരിക്കാൻ ഇരുപക്ഷവും നടത്തി വന്ന അനൗപചാരിക ചർച്ചകളാണ് ഏറെക്കുറെ പൂർണമായും നിർത്തി വെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരംഭിച്ചതാണ് അനൗപചാരിക ചർച്ചകൾ. ഇതു വലിയ പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ സൗദിയും മറ്റും മുന്നോട്ടുവെച്ച പതിമൂന്നിന ഉപാധികളുടെ പുറത്ത് പ്രശ്നപരിഹാരം സാധ്യമല്ലെന്ന നിലപാടിൽ ഖത്തർ ഉറച്ചുനിന്നു.

Advertising
Advertising

ഇരുകൂട്ടരും ഒത്തുതീർപ്പിനു തയാറാകണമെന്ന കുവൈത്ത് അമീറിന്‍റെ ആഹ്വാനവും വിജയം കണ്ടില്ല. അടുത്തൊന്നും പ്രശ്നപരിഹാരം സാധ്യമല്ലെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഈ വർഷം ഒക്ടോബറോടെ ദുബൈ നഗരം വേൾഡ് എക്സ്പോക്ക് വേദിയാവുകയും 2022ൽ ഖത്തർ ലോക കപ്പിനൊരുങ്ങുകയും ചെയ്യുമ്പോൾ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നത തുടരുന്നത് ഗൾഫിന് പലനിലക്കും തിരിച്ചടിയാകും. ജി.സി.സി കൂട്ടായ്മ കൂടുതൽ ദുർബലപ്പെടുന്ന സാഹചര്യവും ആശങ്ക ഉയർത്തുന്നുണ്ട്. ഗൾഫ് സമാധാന ചർച്ച പരാജയപ്പെട്ടതിൽ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും വലിയ നിരാശയിലാണ്.

Tags:    

Similar News