സൗദിയിൽ 20 എകണോമിക്ക് സോണുകൾ; റിയാദിനെ ലോകത്തെ മികച്ച നഗരിയായി ഉയർത്തും
ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
സൗദിയിൽ ഇരുപത് സ്പെഷ്യൽ എകണോമിക്ക് സോണുകൾ ഉടൻ രൂപീകരിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി. ക്രൂയിസ് കപ്പലുകൾ നിർമിക്കുന്നതിന് വ്യവസായശാലയും രാജ്യത്ത് പ്രഖ്യാപിച്ചു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ 20 ലോകോത്തര കമ്പനികളുടെ നേരിട്ടുള്ള ഔട്ട് ലെറ്റുകൾ സൗദിയിൽ തുടങ്ങാൻ കരാറായി.
റിയാദിനെ ലോകത്തെ മികച്ച നഗരിയായി ഉയർത്തുമെന്ന കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. രാജകുമാരന്റെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് സമ്മേളന പ്രഖ്യാപനത്തിന് പിന്നാലെയാണ് റിയാദ് റോയൽ കമ്മീഷൻ അന്താരാഷ്ട്ര കമ്പനികളുമായി കരാറിൽ ഒപ്പ് വെച്ചത്. നിക്ഷേപമന്ത്രി ഖാലിദ് അൽ ഫാലിഹിന്റെയും സാന്നിധ്യത്തിലായിരന്നു ഇത്. 6 ട്രില്യൺ റിയാലുകളുടെ നിക്ഷേപ അവസരങ്ങൾ ആകർഷിക്കുകയാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി 20 സ്പെഷ്യൽ എകണോമിക്ക് സോണുകൾ രാജ്യത്ത് തുടങ്ങുകയാണ്. ഇതിൽ ആറെണ്ണം റിയാദിലാകും. നികുതിയിളവും ഏറെ ആനുകൂല്യങ്ങളും ഈ സോണുകളിലുണ്ടാകും.
വിമാനത്താവളങ്ങളും സ്പെഷ്യൽ എകണോമിക്ക് സോണിലാണ് ഉൾപ്പെടുക. വിദേശി സ്ഥാപനങ്ങൾക്ക് ഇവിടെയെല്ലാം ചെറിയ നിബന്ധനകളോടെ വ്യാപാരം തുടങ്ങാം. ഒപ്പം ടൂറിസം പദ്ധതിയുടെ ഭാഗമായി ക്രൂയിസ് കപ്പൽ നിർമാണ ശാല സൗദിയിൽ തുടങ്ങും. ജിദ്ദയിലെ ചെങ്കടൽ തീരത്താണ് പദ്ധതി. 2030ന് മുന്നോടിയായി ലോകത്തെ ക്രൂയിസ് മാപ്പിൽ സൗദിയെ മുൻനിരയിലെത്തിക്കുകയാണ് ലക്ഷ്യം.