മനുഷ്യത്വ-ജീവകാരുണ്യ മേഖലകളില്‍ സഹായം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി മുന്‍ പന്തിയില്‍
കഴിഞ്ഞ വർഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി യമനിലേക്കെത്തിയ സഹായത്തിന്‍റെ 31.3 ശതമാനവും സൌദിയാണ് നൽകിയത്
മനുഷ്യത്വ-ജീവകാരുണ്യ മേഖലകളിൽ ആഗോള റാങ്കിങ്ങിൽ സൗദി അറേബ്യ അഞ്ചാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ ഫിനാൻഷ്യൽ ട്രാക്കിങ് സർവീസ് പ്രസിദ്ധീകരിച്ച 2019ലെ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ലോകത്താകെ 1.28 ശതകോടി ഡോളറാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൌദി ചെലവഴിച്ചത്.
മനുഷ്യത്വ, ജീവകാരുണ്യ, റിലീഫ് മേഖലകളിൽ സഹായം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണ് സൌദി അറേബ്യ. മനുഷ്യത്വ-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം സൗദി അറേബ്യ നൽകിയ സഹായം ആകെ 1.28 ശതകോടി ഡോളറാണ്. ഇത് മറ്റ് ലോകരാജ്യങ്ങളുടെ ആകെ സഹായത്തിന്‍റെ 5.5 ശതമാനം വരും. ആഭ്യന്തര സംഘർഷം മൂലം ദുരിതഭൂമിയായി മാറിയ യമന് വേണ്ടി ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യവും സൗദിതന്നെ.
കഴിഞ്ഞ വർഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി യമനിലേക്കെത്തിയ സഹായത്തിന്‍റെ 31.3 ശതമാനവും സൌദിയാണ് നൽകിയത്. അന്താരാഷ്ട്ര തലത്തിൽ മനുഷ്യത്വ രംഗത്ത് സൗദി അറേബ്യയുടെ ആധിപത്യം ഒരു യാഥാർഥ്യമാണെന്നും ഇത് സൗദി ഭരണാധികാരിയും കിരീടാവകാശിയും നൽകുന്ന നിർലോഭവും ഉദാരവുമായ പിന്തുണ കൊണ്ടാണെന്നും കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ് പറഞ്ഞു.