സഖാക്കളെ ബോധിപ്പിച്ചും, അവരുടെ സർട്ടിഫിക്കറ്റ് നേടിയും സമരം ചെയ്യാൻ സൗകര്യമില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്നേഹ
തനിക്ക് പോലീസ് മർദ്ദനമേറ്റിട്ടില്ലെന്ന ആരോപണത്തിന് മറുപടിയുമായാണ് കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷ സ്നേഹ സാമൂഹ്യ മാധ്യമങ്ങിലൂടെ രംഗത്തുവന്നത്
തനിക്ക് പോലീസ് മർദ്ദനമേറ്റിട്ടില്ലെന്ന ആരോപണത്തിന് മറുപടിയുമായി കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷ സ്നേഹ. സഖാക്കളെ ബോധിപ്പിച്ചും, അവരുടെ സർട്ടിഫിക്കറ്റ് നേടിയും സമരം ചെയ്യാൻ സൗകര്യമില്ലെന്നാണ് സ്നേഹയുടെ നിലപാട്. സഖാക്കളുടെ പരിഹാസ വാക്കുകളും ആക്ഷേപങ്ങളും അവഗണിച്ച് ആഴ്ചകളായി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ പകർന്നു നൽകുന്ന ആവേശം ഏറ്റെടുത്തുകൊണ്ട് ഇനിയും സമര മുഖത്തുണ്ടാകുമെന്നും സ്നേഹ അടികൊള്ളുന്ന വീഡിയോ പങ്കുവച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.
സ്നേഹയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കണ്ണുള്ളവർ ഈ വീഡിയോ കാണട്ടെ. സഖാക്കളുടെ വ്യാജ പ്രചരണങ്ങളുടെ ഘോഷയാത്ര കഴിഞ്ഞെങ്കിൽ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ആരാണ് തല്ലിയത് എന്ന കാര്യത്തിൽ അടി കൊണ്ട എന്നെക്കാൾ നിശ്ചയം സഖാക്കൾക്കാണ്. അതിന് വേണ്ടി ഒരു ഫോട്ടോ പൊക്കി പിടിച്ച് നടക്കുന്നുണ്ട് സൈബർ സഖാക്കൾ മുതൽ സിപിഎം നേതാക്കൾ വരെ. യാതൊരു നാണവുമില്ലാതെ വിദ്യാർത്ഥി സമരത്തെ ആക്ഷേപിക്കുകയും, പ്രവർത്തകരെ നെറികെട്ട രീതിയിൽ നേരിട്ട പോലീസിനെ ന്യായീകരിക്കുകയും ചെയ്യുന്ന സഖാക്കളോട്...പേര് പോലുമില്ലാത്ത യൂണിഫോം ധരിച്ചു വന്നത് പോലീസുകാരായ ഗുണ്ടകളെ നിങ്ങൾ കണ്ടില്ല. കേട്ടാൽ അറക്കുന്ന പച്ചതെറി പെൺകുട്ടികളോട് വിളിച്ച് പറഞ്ഞ പോലീസുകാരെ നിങ്ങൾ കണ്ടില്ല. പെൺകുട്ടികളെ ക്രൂരമായി മർദിച്ച പുരുഷ പോലീസുകാരെ നിങ്ങൾ കണ്ടില്ല. ലാത്തി ഉപയോഗിച്ച് പെൺകുട്ടികളുടെ വയറ്റത്ത് കുത്തിയ പോലീസിനെ നിങ്ങൾ കണ്ടില്ല. എല്ലാത്തിലുമുപരി ജലാപീരങ്കി പോലും പ്രയോഗിക്കാതെ യാതൊരു പ്രകോപനം പോലും ഇല്ലാത്ത സമരത്തെ ആദ്യം തന്നെ ലാത്തിചാർജ് ചെയ്തത് നിങ്ങൾ കണ്ടില്ല. പകരം നിങ്ങൾ കണ്ടത് ഒരു ഫോട്ടോ ആണ്. അത് വച്ച് നാട് നീളെ പ്രചാരണമാണ്. മുകളിൽ പറഞ്ഞ അക്രമം നടത്തിയ പോലീസുകാരെ പ്രതിരോധിച്ച കെ എസ് യൂ പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങി അവരെ തടയാൻ ശ്രമിച്ചതിനിടയിൽ വന്ന വടിയുടെ ചിത്രമാണ് നിങ്ങൾ കണ്ടത്. അതിന് ശേഷമുള്ള ചിത്രത്തിൽ ഒരു തുള്ളി ചോര പോലും എന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. വ്യക്തമായി എന്റെ മുഖത്ത് കൊണ്ടില്ല എന്നതാണ് വസ്തുത. എന്നാൽ അതിന് ശേഷം സെക്രട്ടറിയേറ്റ് മതിലിനു അരികിൽ എത്തിയപ്പോൾ ഉള്ള വീഡിയോ ആണിത്. കണ്ണുള്ള, കണ്ണിനു കാഴ്ചയുള്ള ജനങ്ങൾ ഇത് കാണണം. മതിൽ ചാടി കടക്കാൻ ശ്രമിക്കവേ പുരുഷ പൊലീസ് ലാത്തി കൊണ്ട് മുഖത്ത് അടിക്കുന്ന രംഗം കാണുക. ആ അടിക്ക് ശേഷമാണ് ചോര വന്നതും. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ ആക്ഷേപിക്കുന്ന, പരിഹസിക്കുന്ന സിപിഎം നേതാക്കൾ എന്റെ ഫോട്ടോ ഉയർത്തി കാണിച്ചു നടത്തുന്ന പരിഹാസങ്ങളിൽ അത്ഭുതം തോന്നുന്നില്ല. സഖാക്കളെ ബോധിപ്പിച്ചും, അവരുടെ സർട്ടിഫിക്കറ്റ് നേടിയും സമരം ചെയ്യാൻ സൗകര്യമില്ല. സഖാക്കളുടെ പരിഹാസ വാക്കുകളും ആക്ഷേപങ്ങളും അവഗണിച്ചു ആഴ്ചകളായി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ പകർന്നു നൽകുന്ന ആവേശം ഏറ്റെടുത്തു ഇനിയും സമര മുഖത്തുണ്ടാകും.