'യാഷ് ദയാല്‍, തല ഉയര്‍ത്തിത്തന്നെ പിടിക്കൂ... നിങ്ങള്‍ ഒരു ചാമ്പ്യനാണ്'; പിന്തുണയുമായി കെ.കെ.ആര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

റിങ്കുവും കൊല്‍ക്കത്തയും വിജയം ആഘോഷിക്കുമ്പോള്‍ ഗുജറാത്ത് ബൌളര്‍ യാഷ് ദയാല്‍ ഹെഡ് ബാന്‍ഡും കൊണ്ട് മുഖം പൊത്തിപ്പിടിച്ച് കരയുകയായിരുന്നു.

Update: 2023-04-10 11:59 GMT

റിങ്കു സിങ്ങിന്‍റെ ബാറ്റിങും തോല്‍വിയില്‍ പൊട്ടിക്കരയുന്ന യഷ് ദയാലും

Advertising

അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ച് റിങ്കു സിങ് എന്ന 25കാരന്‍ ലോകം കീഴടക്കുമ്പോള്‍ മറ്റൊരു 25കാരന്‍ മുഖം പൊത്തിക്കരയുന്നുണ്ടായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് സംഭവിച്ചത് ആ ചെറുപ്പക്കാരന്‍റെ ഓവറിലായിരുന്നു. റിങ്കുവും കൊല്‍ക്കത്തയും വിജയം ആഘോഷിക്കുമ്പോള്‍ ഗുജറാത്ത് ബൌളര്‍ യാഷ് ദയാല്‍ ഹെഡ് ബാന്‍ഡും കൊണ്ട് മുഖം പൊത്തിപ്പിടിച്ച് കരയുകയായിരുന്നു. 


29 റണ്‍സ് പ്രതിരോധിക്കേണ്ട ഓവറില്‍ അവിശ്വസനീയമാംവിധത്തില്‍ തകര്‍ന്നുപോകുക, എറിയുന്ന പന്തെല്ലാം സിക്സറടിച്ച് എതിര്‍ ടീം വിജയിക്കുക. അവസാന ഓവറില്‍ അഞ്ച് സിക്സര്‍ വഴങ്ങി കളി തോല്‍ക്കേണ്ടി വരുന്ന ഒരു ബൌളറുടെ മാനസികാവസ്ഥ അത്രയും മോശമായിരിക്കും. അയാള്‍ക്ക് പിന്തുണ ആവശ്യമുണ്ടെന്ന് ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരും ഇതിനോടകം മനസിലാക്കിയിട്ടുണ്ടാകും. ഇതൊരു കായിക ഇനമാണെന്നും യുദ്ധമല്ലെന്നും പറഞ്ഞുമനസിലാക്കാന്‍ കൊല്‍ക്കത്ത ടീം തന്നെ മുന്‍കൈ എടുത്തത് സ്പോര്‍ട്‍സ്മാന്‍ഷിപ്പിന്‍റെ വലിയ മാതൃത തന്നെയാണ് ലോകത്തിന് കാണിച്ചുകൊടുത്തത്.

യാഷ് ദയാലിന് പിന്തുണയറിയിച്ചുകൊണ്ട് ഔദ്യോഗിക സോഷ്യല്‍ മീജിയ പേജുകളിലെല്ലാം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ കുറിച്ചു. ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്കും മോശം ദിവസങ്ങളില്‍ സംഭവിക്കുന്നതേ നിങ്ങള്‍ക്കും സംഭവിച്ചിട്ടുള്ളൂ എന്നായിരുന്നു കൊല്‍ക്കത്ത ടീമിന്‍റെ ആശ്വാസ വാക്കുകള്‍.


Full View


''യാഷ് ദയാല്‍, നിങ്ങള്‍ തല ഉയര്‍ത്തിത്തന്നെ പിടിക്കൂ... ഒരു പ്രയാസമുള്ള ഒരു ദിവസമാണ് കടന്നുപോയത്, അതുപക്ഷേ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാർക്ക് വരെ സംഭവിക്കുന്ന ഒന്നാണ്. നിങ്ങളൊരു ചാമ്പ്യനാണ്,നിങ്ങൾ ശക്തമായി തിരിച്ചുവരും." കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു

ഗുജറാത്ത് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത മറികടന്നത്. അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ച് റിങ്കു സിങാണ് കൊല്‍ക്കത്തയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 28 റണ്‍‌സാണ് കൊല്‍ക്കത്ത് വേണ്ടിയിരുന്നത്. ആദ്യത്തെ പന്ത് നേരിട്ട ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കു സിങിന് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നു. പിന്നീട് കണ്ടത് ബീസ്റ്റ് മോഡില്‍ ബാറ്റുവീശുന്ന റിങ്കു സിങ്ങിനെയാണ്. ശേഷം റിങ്കു നേരിട്ട അഞ്ചു പന്തുകളും ബൌണ്ടറിക്ക് മുകളിലൂടെ ഗ്യാലറിയില്‍ ചെന്നാണ് നിന്നത്. മത്സരത്തില്‍ നേരിയ സാധ്യത പോലുമില്ലാതിരുന്ന കൊല്‍ക്ക അങ്ങനെ അവിശ്വസനീയമാം വിധത്തില്‍ കളി തിരിച്ചുപിടിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News