മാറ്റമില്ലാതെ ഇംഗ്ലണ്ട്;അഞ്ചാം ആഷസ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് മുൻതൂക്കം
115 റൺസ് ഓസ്‌ട്രേലിയക്ക് ലീഡ് സമ്മാനിച്ചാണ് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായത്
ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിലും മോശം പ്രകടനം തുടർന്ന് ഇംഗ്ലണ്ട്. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 188 റൺസിന് പുറത്തായി. 115 റൺസ് ഓസ്‌ട്രേലിയക്ക് ലീഡ് സമ്മാനിച്ചാണ് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായത്. ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സിൽ 303 റൺസിന് എല്ലാവരും പുറത്തായിരുന്നു.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽ രണ്ട് കളിക്കാർക്ക് മാത്രമാണ് 30 റൺസിന് മുകളിൽ സ്‌കോർ ചെയ്യാൻ സാധിച്ചത്.36 റൺസെടുത്ത ക്രിസ് വോക്‌സ് ഇംഗ്ലണ്ട് നിരയിലെ ടോപ്പ് സ്‌കോറർ.അതേസമയം, ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റുകൾ നേടിയപ്പോൾ സ്‌കോട്ട് ബോലണ്ടും കാമറൂൺ ഗ്രീനും ഓരോ വിക്കറ്റുകൾ നേടി.
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സിൽ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു 300 കടന്നത്. ട്രാവിസ് 101 റൺസെടുത്ത് പുറത്തായപ്പോൾ കാമറൂൺ ഗ്രീൻ 74 റൺസെടുത്തു. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബോർഡും മാർക്ക് വുഡും മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഒലയ് റോബിൻസണും ക്രിസ് വോക്‌സും രണ്ട് വിക്കറ്റുകൾ നേടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് 37 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്.