'ട്വന്റി-20 ലോകകപ്പിൽ കളിച്ച എല്ലാം മത്സരങ്ങളും തോറ്റു സം'പൂജ്യരായി' ബംഗ്ലാദേശിന്റെ മടക്കം

ഒക്ടോബർ 29 ന് വെസ്റ്റ് ഇൻഡീസുമായി നടന്ന മത്സരത്തിലാണ് ബംഗ്ലാദേശ് അൽപ്പമെങ്കിലും പോരാട്ടവീര്യം കാണിച്ചത്.

Update: 2021-11-04 14:54 GMT
Editor : Nidhin | By : Web Desk
Advertising

ഐസിസി ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടം അവസാനത്തിലേക്കെത്തുമ്പോൾ ബംഗ്ല കടുവകൾക്ക് നാണക്കേടിന്റെ റെക്കോർഡ്. സൂപ്പർ 12 ൽ ഒന്നാം ഗ്രൂപ്പിലാണ് ബംഗ്ലദേശ്. പക്ഷേ ഗ്രൂപ്പിലെ എല്ലാവരോടും ഏറ്റുമുട്ടിയിട്ടും ഒരു വിജയം പോലും മുഹമ്മദുള്ളയ്ക്കും സംഘത്തിനും നേടാനായില്ല. ഇന്ന് ഓസ്‌ട്രേലിയയോട് എട്ട് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയതോടെയാണ് ബംഗ്ലദേശിന് സംപൂജ്യരായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

ഒക്ടോബർ 29 ന് വെസ്റ്റ് ഇൻഡീസുമായി നടന്ന മത്സരത്തിലാണ് ബംഗ്ലാദേശ് അൽപ്പമെങ്കിലും പോരാട്ടവീര്യം കാണിച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 143 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 3 റൺസ് അകലെ വീഴുകയായിരുന്നു. ബാക്കി 4 മത്സരങ്ങളും ഏറെക്കുറെ ഏകപക്ഷീയമായിരുന്നു.

ലോകകപ്പ് ടി20 മത്സരത്തിൽ ആദം സാമ്പയുടെ സ്പിൻ പന്തുകൾക്ക് മുന്നിൽ ബംഗ്ലാദേശ് കറങ്ങിവീണു. 15 ഓവറിൽ വെറും 73 റൺസിന് എല്ലാവരും ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തി. അഞ്ച് വിക്കറ്റുകളാണ് സാമ്പ വീഴ്ത്തിയത്. മറുപടി ബാറ്റിങിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ആസ്ട്രേലിയ 6.2 ഓവറിൽ ലക്ഷ്യം മറികടന്നു. ആസ്ട്രേലിയക്കായി ആരോൺ ഫിഞ്ച് (40) ഡേവിഡ് വാർണർ (18) മിച്ചൽ മാർഷ്(16) എന്നിവർ സ്‌കോർ ചെയ്തു.

ടോസ് നേടിയ ആസ്ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. ആസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിൽ ആസ്ട്രേലിയൻ ബൗളർമാർ പന്തെറിഞ്ഞു. ഒരു ഘട്ടത്തിലും ബംഗ്ലാദേശിനെ കളിയിലേക്ക് കൊണ്ടുവരാൻ ആസ്ട്രേലിയ അനുവദിച്ചില്ല. ടീം സ്‌കോറിൽ ഒരു റൺസ് എത്തിയപ്പോഴേക്ക് ആദ്യ വിക്കറ്റ്. പിന്നെ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു ഡ്രസിങ് റൂമിലേക്ക്.

രണ്ടക്കം കടന്നത് തന്നെ മൂന്ന് പേർ. അതിൽ 19 റൺസെടുത്ത ഷാമിം ഹുസൈനാണ് ടോപ് സ്‌കോറർ. നാല് പേരെ അക്കൗണ്ട് തുറക്കും മുമ്പെ പറഞ്ഞയച്ചു. നാല് ഓവറിൽ വെറും 19 റൺസ് വിട്ടുകൊടുത്തായിരുന്നു ആദം സാമ്പ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മിച്ചൽ സ്റ്റാർക്ക്, ഹേസിൽവുഡ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ഈ ഗ്രൂപ്പിൽ കളിച്ച നാലും ജയിച്ച ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്നത്തെ ജയത്തോടെ ആസ്ട്രേലിയക്ക് സെമി സാധ്യതകൾ സജീവമാക്കാനായി. കളിച്ച നാല് മത്സരങ്ങളിൽ മൂന്ന് ജയവുമായി ആറു പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കും ആസ്ട്രേലിയക്കുമുള്ളത്. എന്നാൽ നെറ്റ്റൺറേറ്റിന്റെ ആനുകൂല്യം ആസ്ട്രേലിയക്കാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News