'തീരുമാനങ്ങൾ വിവേകപൂർവ്വമാകണം'; ഗംഭീറിനേയും അഗാർക്കറിനേയും ട്രോളി കേരള പൊലീസ്
ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിൽ ഇരുവർക്കുമെതിരെ വ്യാപക വിമർശനമുയർന്നിരുന്നു
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനേയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിനേയും ട്രോളി കേരള പൊലീസ്. ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിലാണ് 'ട്രാഫിക് നിയമങ്ങൾ പാലിക്കുക' എന്ന തലക്കെട്ടിൽ പോസ്റ്റിട്ടത്. 'തീരുമാനങ്ങൾ വിവേകപൂർവ്വമാകണം. അത് റോഡിലായാലും ഫീൽഡിലായാലും' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഗംഭീറിന്റേയും അഗാർക്കറിന്റേയും ചിത്രങ്ങൾ പങ്കുവെച്ചാണ് പോസ്റ്റിട്ടത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനിൽ ഇരുവരുടേയും തെറ്റായ തീരുമാനങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യൻ ടീം തോൽവി നേരിട്ടിരുന്നു. റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ 358 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയിട്ടും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതോടെ, ഇന്ത്യൻ ബൗളർമാരുടെ പ്രകടനത്തിനെതിരെ വ്യപാക വിമർശനമാണുയർന്നത്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ടീം സെലക്ഷൻ നടത്തിയത്. പ്രസിദ്ധ് കൃഷ്ണ,ഹർഷിത് റാണ എന്നിവരെ ടീമിലെടുത്തത് സെലക്ഷൻ കമ്മിറ്റിയുടെ പിഴവായാണ് രേഖപ്പെടുത്തിയത്. നേരത്തെ ടെസ്റ്റ് ടീമിൽ സായ് സുദർശനെ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുയർന്നിരുന്നു. കേരള പൊസീസിന്റെ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി.