ഇൻഡോർ ഏകദിനം: ഇന്ത്യക്ക് 41 റൺസ് തോൽവി; പരമ്പര ന്യുസിലൻഡിന്

Update: 2026-01-18 17:17 GMT
Editor : Harikrishnan S | By : Sports Desk

ഇൻഡോർ: ഇന്ത്യ - ന്യുസിലൻഡ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 41 റൺസിന്റെ തോൽവി. കിവീസ് ഉയർത്തിയ 338 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 296 റൺസിൽ ഓൾ ഔട്ടായി. 124 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. നിതീഷ് കുമാർ റെഡിക്കും ഹർഷിത് റാണക്കും അർധ സെഞ്ച്വറി. ന്യുസിലൻഡിനായി ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സും സെഞ്ച്വറികൾ കുറിച്ചു. ക്രിസ് ക്ലർക്കിനും സാകരി ഫൗൾക്ക്സിനും മൂന്ന് വീതം വിക്കറ്റുകൾ.

ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യുസിലൻഡിന് തുടക്കത്തിലേ പിഴച്ചു. ആദ്യ രണ്ട് ഓവറിൽ അഞ്ച് റൺസ് നേടുന്നതിനിടെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഹെൻഡ്രി നികോൾസിനെ അർശ്ദീപും ഡെവോൺ കോൺവെയെ ഹർഷിത് റാണയുമാണ് പുറത്താക്കിയത്. പക്ഷെ പിന്നാലെ വന്ന ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും തകർപ്പൻ ബാറ്റിങ്ങിന്റെ ബലത്തിലാണ് ന്യുസിലൻഡ് മികച്ച സ്കോറിലെത്തിയത്. 219 റൺസാണ് ആ കൂട്ടുകെട്ടിൽ നിന്ന് പിറന്നത്. 131 പന്തിൽ 15 ബൗണ്ടറികളും മൂന്ന് സിക്സറുകളും പറത്തി 137 റൺസാണ് മിച്ചൽ സ്കോർ ചെയ്തത്. അതെ സമയം 88 പന്തിൽ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്സറുകളും പറത്തി 103 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. 6.3 എക്കണോമിയിൽ ബൗൾ ചെയ്ത് മൂന്ന് വിക്കറ്റുകൾ നേടിയ അർശ്ദീപ് സിങ്ങാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

Advertising
Advertising

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഏഴ് ഓവറുകളിൽ രോഹിത് ശർമയേയും ശുഭ്മാൻ ഗില്ലിനെയും നഷ്ടമായി. ഒരു ഭാഗത്ത് വിരാട് കൊഹ്‌ലി റണ്ണുകൾ അടിച്ച് കൂട്ടുമ്പോൾ മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞു. 12ാം ഓവറിൽ ശ്രേയസ് അയ്യരിനെയും 13ാം ഓവറിൽ കെഎൽ രാഹുലും മടങ്ങിയപ്പോൾ ഇന്ത്യയുടെ സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ പിന്നാലെ വന്ന നിതീഷ് റെഡ്‌ഡിയുമൊത്ത് ബാറ്റ് ചെയ്ത കൊഹ്‌ലി 88 റൺസിന്റെ കൂട്ട് കേട്ട് സൃഷ്ടിച്ചു. അതോടെ 28 ഓവറിൽ ക്രിസ് ക്ലാർക്കിന്റെ പന്തിൽ നിതീഷ് മടങ്ങുമ്പോൾ സ്കോർ 150 കടന്നിരുന്നു. അഞ്ചാമനായിറങ്ങിയ ജഡേജ വേഗം മടങ്ങിയെങ്കിലും ആറാമനായിറങ്ങിയ ഹർഷിത് റാണയുടെ ബാറ്റിങ് ഇന്ത്യക്ക് പ്രതീക്ഷയേകി. 99 റൺസിന്റെ കൂട്ടുകെട്ടാണ് ഹർഷിതും കോഹ്‌ലിയും ചേർന്ന് പടുത്തുയർത്തിയത്. 40ാം ഓവറിൽ വിരാട് കൊഹ്‌ലി തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 46ാം ഓവറിൽ നാലാം പന്തിൽ കോഹ്‌ലിയും പുറത്തായതോടെ കാര്യങ്ങൾ ന്യുസിലൻഡിന്റെ വരുതിയിലായി. അതെ ഓവറിൽ അവസാന പന്തിൽ കുൽദീപ് യാദവിനെ റൺഔട്ടാക്കി ന്യുസിലൻഡ് വിജയം സ്വന്തമാക്കി.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടും ജയിച്ച് ന്യുസിലൻഡ് പരമ്പര ജയിച്ചു. ആദ്യമായാണ് കിവീസ് ഇന്ത്യയിൽ ഏകദിന പരമ്പര വിജയിക്കുന്നത്. ടി20 പരമ്പര ജനുവരി 21നാണ് ആരംഭിക്കുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നാഗ്പൂരിലാണ്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News