നിസ്സാരം; വിൻഡീസിനെ തരിപ്പണമാക്കി ഇന്ത്യ
അഹമ്മദാബാദ്: വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സിന്റെയും 140 റണ്‍സിന്റെയും കൂറ്റന്‍ വിജയവുമായി ഇന്ത്യ . ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ സ്വന്തം നാട്ടില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനത്തിൽ തന്നെ വിന്‍ഡീസിനെ കീഴടക്കി. രണ്ടാമിന്നിങ്സിൽ വിന്‍ഡീസിനെ വെറും 146 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്തൻ വിജയം. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് ആദ്യമേ പിഴച്ചു. ഓപ്പണര്‍മാരായ ജോണ്‍ കാമ്പെല്ലും ചാന്ദെര്‍പോളും തുടക്കത്തിലേ വീണു. മധ്യനിരക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 74 ബോളില്‍ 38 റണ്‍സ് നേടിയ അലിക്ക് അതനാസാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ്‌സ്‌കോറര്‍. ഇന്ത്യന്‍ പേസ് നിര തിളങ്ങിയ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി സിറാജ് താരമായി.
വിൻഡീസ് ആദ്യ ഇന്നിങ്സിൽ ഉയർത്തിയ 162 റൺസ് പിന്തുടർന്ന ഇന്ത്യ 448ന് അഞ്ച് എന്ന നിലയിൽ നിൽക്കേ ഡിക്ലയർ ചെയ്യുകയായിരുന്നു. കെഎൽ രാഹുൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെഎല്‍ രാഹുല്‍ സ്വന്തം നാട്ടില്‍ സെഞ്ചുറി നേടുന്നത്.
രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. പേസ് നിരയും സ്പിന്‍ നിരയും ഒരുപോലെ തിളങ്ങിയപ്പോൾ വിൻഡീസ് ബാറ്റർമാർക്ക് മറുപടിയില്ലാതെ പോയി. 38 റണ്‍സെടുത്ത അലിക്ക് അതനാസെയാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ കൂടുതല്‍ റണ്‍സ് നേടിയത്. ബാറ്റിംഗിലും ബൗളിംഗിലും മിന്നും ഓള്‍ റൗണ്ടര്‍ പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദി മാച്ച്. ഒക്ടോബര്‍ 10 നാണ് വെസ്റ്റിന്‍ഡീസുമായുള്ള അടുത്ത ടെസ്റ്റ്.
.