വിരാട് കോഹ്‌ലി, ഷമി... ഗോട്ടുകൾ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ..

ന്യൂസിലാൻഡിന് നഷ്ടപ്പെട്ട വിക്കറ്റുകളെല്ലാം ഷമിയാണ് സ്വന്തമാക്കിയത്

Update: 2023-11-15 16:43 GMT
Advertising

സെഞ്ച്വറിക്കണക്കിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡ് മറികടന്ന വിരാട് കോഹ്‌ലി, ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്ന ഷമി, ഇന്ത്യ- ന്യൂസലാൻഡ് മത്സരം, സച്ചിൻ ടെണ്ടുൽക്കർ, ശ്രേയസ് അയ്യർ തുടങ്ങിയ ഹാഷ്ടാഗുകളാണ് ഇന്ന് ട്വിറ്ററിൽ (ഇപ്പോൾ എക്‌സ്) ട്രെൻഡിംഗ്.

ഷമി ഹീറോയാണ്...

ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമി. ഇന്ന് ന്യൂസിലാൻഡിനെതിരെ നടക്കുന്ന സെമി ഫൈനലിലും താരം നാല് വിക്കറ്റുമായി തിളങ്ങുകയാണ്. 52 റൺസിൽ നിൽക്കവേ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസന്റെ ക്യാച്ച് താരം വിട്ടിരുന്നു. അതിനെ തുടർന്ന് ചിലരെങ്കിലും സമൂഹമാധ്യമങ്ങളിൽ താരത്തെ വിമർശിച്ച് പോസ്റ്റിട്ടു. എന്നാൽ അധികം വൈകാതെ തന്നെ താരം വില്യംസണെ പറഞ്ഞയച്ചു. സൂര്യകുമാർ പിടികൂടുകയായിരുന്നു. ഇന്ന് ന്യൂസിലാൻഡിന് നഷ്ടപ്പെട്ട വിക്കറ്റുകളെല്ലാം ഷമിയാണ് സ്വന്തമാക്കിയത്. ഓപണർമാരായ ഡിവോൺ കോൺവേയെയും രചിൻ രവീന്ദ്രയെയും മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ പിടികൂടി. വിക്കറ്റ് കീപ്പർ ടോം ലാതത്തെ ഷമി ബൗൾഡാക്കി. അതേസമയം, ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന ബൗളറായും മുഹമ്മദ് ഷമി മാറി.

കോഹ്‌ലി കിംഗ്

മുംബൈ വാംഖഡെയിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ സെമിയിൽ സച്ചിനെ സാക്ഷിയാക്കിയാണ് കോഹ്‌ലി ന്യൂസിലാൻഡിനെതിരെ 50ാം സെഞ്ച്വറി (113 പന്തിൽ 117) കണ്ടെത്തിയത്. താരത്തിന്റെ 290-ാം ഏകദിനമാണ് ഇന്ന് കളിച്ചത്. 463 മത്സരങ്ങളിൽ നിന്നായിരുന്നു സച്ചിന്റെ നേട്ടം. രോഹിത് ശർമ്മ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് കൂടുതൽ സെഞ്ച്വറി നേടിയ മറ്റു താരങ്ങൾ.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. ഈ ലോകകപ്പിൽ പത്ത് മത്സരങ്ങളിൽനിന്ന് 701 റൺസാണ് താരത്തിന്റെ പേരിലുള്ളത്. 2003ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ 673 റൺസിന്റെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്. മാത്യു ഹെയ്ഡൻ (659), രോഹിത് ശർമ്മ (648) എന്നിവരാണ് കൂടുതൽ റൺസ് നേടിയ മറ്റു താരങ്ങൾ. 2007ലെ ലോകകപ്പിലായിരുന്നു ഹെയ്ഡന്റെ പ്രകടനം. 2019ൽ രോഹിത് ശർമ്മയും.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അമ്പതിൽ കൂടുതൽ റൺസ് നേടുന്ന താരവും കോലിയായി മാറി. ഏഴ് അർധസെഞ്ച്വറി നേടിയ സച്ചിനെയും ഷക്കീബുൽ ഹസനെയുമാണ് താരം മറികടന്നത്. ഏറ്റവും കൂടുതൽ ഏകദിന അന്താരാഷ്ട്ര റൺസ് നേടുന്ന മൂന്നാമത്തെ താരവും കോഹ്ലിയായി മാറി. റിക്കി പോണ്ടിങ്ങിനെയാണ് മുൻ ഇന്ത്യൻ നായകൻ മറികടന്നത്. 14234 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും 18426 റൺസ് നേടിയ സച്ചിനും മാത്രമാണ് ഇനി കോഹ്ലിക്ക് മുമ്പിലുള്ളത്.

ഇന്ത്യ-ന്യൂസിലാൻഡ് സെമി ഫൈനൽ

ലോകകപ്പിലെ ആദ്യ സെമിയിൽ ഇന്ത്യ മുന്നോട്ടുവെച്ച് 398 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ശ്രമത്തിലാണ് ന്യൂസിലാൻഡ്. എന്നാൽ മുഹമ്മദ് ഷമിയുടെ തകർപ്പൻ ബൗളിംഗിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീം 40.1 ഓവറിൽ 268 റൺസാണ് നേടിയിട്ടുള്ളത്. ഇനി 59 പന്തിൽ 130 റൺസ് നേടണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News