''ലോകകപ്പും കൊണ്ട് മടങ്ങാനാണ് ഇന്ത്യയില്‍ വന്നത്, ആദ്യ നാലില്‍ എത്താനല്ല''; പാക് നായകന്‍ ബാബര്‍ അസം

2013ലാണ് അവസാനമായി ഒരു ഏകദിന പര്യടനത്തിനായി പാക് ടീം ഇന്ത്യയിലെത്തുന്നത്. അന്ന് മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയില്‍ മിസ്ബാഉല്‍ ഹഖ് നയിച്ച പാക്സിതാന്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യയെ 2-1 ന് തോല്‍പ്പിച്ചിരുന്നു.

Update: 2023-09-26 13:23 GMT
Advertising

ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കാനെത്തുന്നത് കിരീടവുമായി മടങ്ങാനാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ബാബർ അസമിന്‍റെ പ്രതികരണം. ആദ്യ നാലില്‍ എത്തുകയല്ല ലക്ഷ്യമെന്നും ഇന്ത്യയിൽ നിന്ന് മട‌ങ്ങുമ്പോൾ കയ്യിൽ ലോകകപ്പ് ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ബാബർ അസം പറഞ്ഞു.

''ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ഞങ്ങളെല്ലാവര്‍ക്കും അഭിമാനമുണ്ട്. ഞങ്ങളാരും ഇതിനുമുമ്പ് ഇന്ത്യയിൽ കളിച്ചിട്ടില്ലെങ്കിലും അത് അമിതമായ സമ്മർദ്ദമൊന്നും ഉണ്ടാക്കുന്നില്ല. സാഹചര്യങ്ങൾ നന്നായി പഠിച്ചിട്ടുണ്ട്. മറ്റ് ഏഷ്യൻ രാജ്യങ്ങളിലേതിന് സമാനമായ സാഹചര്യങ്ങൾ ആണ് ഇന്ത്യയിലും''. ബാബർ അസം പറഞ്ഞു.

''ടൂര്‍ണമെന്‍റില്‍ ആദ്യ നാലില്‍ ഇടംപിടിക്കുക എന്നതല്ല ലക്ഷ്യം, ക്യാപ്റ്റൻ എന്ന നിലയിൽ ഇത്തവണ ലോകകപ്പ് ട്രോഫിയുമായി ഞങ്ങൾ തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. കിരീട വിജയികളായി മടങ്ങിവരാൻ ഞങ്ങൾ അത്രയും ആഗ്രഹിക്കുന്നുണ്ട്''. ബാബർ അസം കൂട്ടിച്ചേർത്തു.

2013ലാണ് അവസാനമായി ഒരു ഏകദിന പര്യടനത്തിനായി പാക് ടീം ഇന്ത്യയിലെത്തുന്നത്. അന്ന് മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയില്‍ മിസ്ബാഉല്‍ ഹഖ് നയിച്ച പാക്സിതാന്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യയെ 2-1 ന് തോല്‍പ്പിച്ചിരുന്നു.. രണ്ട് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര 1-1ന് സമനിലയുമായി. അന്നത്തെ വരവിന് ശേഷം പിന്നീട് പാക് ടീം ഇന്ത്യയില്‍ ഏകദിന പരമ്പരയ്ക്കോ ടൂര്‍ണമെന്‍റിനോ എത്തിയിട്ടില്ല. അന്നത്തെ ടീമിലുണ്ടായിരുന്ന ഒരാളും ഇന്ന് പാക് ടീമിലില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ പാകിസ്താന്‍ ലോകകപ്പ് ടീമിലെ ഒരാളും ഇന്ത്യയില്‍ ഇതിനുമുമ്പ് കളിച്ചിട്ടില്ല. അങ്ങനെ പത്ത് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഏകദിന മത്സരങ്ങള്‍ക്കായി പാക് ടീം വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്. അതും ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റിനായി.

2016ല്‍ ഇന്ത്യയില്‍ വെച്ചുനടന്ന ടി20 ലോകകപ്പിലും പാകിസ്താന്‍ പങ്കെടുത്തിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പാകിസ്താന്‍ പുറത്തായിരുന്നു. 2011ലെ ഏകദിന ലോകപ്പ് ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് നടത്തിയത്. അന്നും പാകിസ്താന്‍ ഇന്ത്യയിലെത്തിയിരുന്നു.

ആവേശം വാരിവിതറിയ അന്നത്തെ ലോകകപ്പ് സെമിഫൈനലില്‍ ഷാഹിദ് അഫ്രീദി നയിച്ച പാകിസ്താനെ മൊഹാലിയില്‍ വെച്ച് 29 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ശ്രീലങ്കയെ ആറ് വിക്കറ്റിന് തകര്‍ത്ത് അന്ന് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ചരിത്രത്തിലെ രണ്ടാം ഏകദിന ലോകകപ്പ് വിജയവും നേടി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News