ചെൽസി താരങ്ങളുടെ ക്ലബ് ലോകകപ്പ് ബോൺസിന്റെ വിഹിതം ജോട്ടയുടെ കുടുംബത്തിന് നൽകും
ലണ്ടൻ: ക്ലബ് ലോകകപ്പിൽ ലഭിച്ച പ്ലയെർ ബോണസ് തുകയുടെ വിഹിതം അകാലത്തിൽ വേർപെട്ടുപോയ ലിവർപൂൾ താരമായിരുന്ന ഡിയാഗോ ജോട്ടയുടെ കുടുംബത്തിന് നൽകാനൊരുങ്ങി ചെൽസി. ഏകദേശം 135 കോടി രൂപയാണ് ചെൽസി താരങ്ങൾക്ക് ബോണസ് തുകയായി ലഭിച്ചത്. അതിൽ നിന്നും തുല്യമായൊരു തുക താരങ്ങൾ ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സില്വയുടെയും കുടുംബത്തിന് നൽകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ജൂലൈ മാസമാണ് സ്പെയിനിലെ സമോറയിൽ വെച്ച് നടന്ന കാറപകടത്തിൽ ഡിയാഗോ ജോട്ടയും സഹോദരനായ ആന്ദ്രേ സിൽവയും കൊല്ലപ്പെട്ടത്. ലിവർപൂളിന്റെ ആൻഫീൽഡ് സ്റ്റേഡിയത്തിനു പുറത്തായി ജോട്ടയ്ക്കും സഹോദരനും അനുശോചനമർപ്പിക്കാൻ നിരവധി ആളുകളാണെത്തിയത്. തുടർന്ന് ലിവർപൂൾ ജോട്ടയുടെ 20ാം നമ്പർ തിരികെ വിളിച്ചിരുന്നു. ജോട്ടയുടെ നിലച്ചുപോയ കരാറിന്റെ ബാക്കി തുക കുടുംബത്തിനുനൽകുമെന്നും ക്ലബ് പ്രഖാപിച്ചിരുന്നു. അതിനുപുറകേയാണ് ഫുട്ബോൾ വൈര്യം മറന്ന് ചെൽസി താരങ്ങൾ തങ്ങളുടെ ബോണസ് തുക ജോട്ടയുടെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചത്.