Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പാരിസ്: 2025ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻദോർ പുരസ്കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്കായുള്ള ഉജ്വലപ്രകടനങ്ങളാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. തുടർച്ചയായ മൂന്നാം തവണയും മികച്ച വനിതാ ഫുട്ബോളർക്കുള്ള പുരസ്കാരം സ്പെയിനിന്റെ ഐത്താന ബോൺമാറ്റി സ്വന്തമാക്കി.
ഫ്രഞ്ച് ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും മിന്നും പ്രകടനമാണ് ഡെംബലെ കാഴ്ച്ച വെച്ചത്. പിഎസ്ജി പ്രഥമ ചാന്പ്യൻസ് ലീഗ് ട്രോഫി നേടിയതിൽ ഡെംബലെയടെ പ്രകടനം നിർണായകമായി. 35 ഗോളും 16 അസിസ്റ്റുമാണ് മുൻ ബാഴ്സലോണ താരം ക്ലബിൽ സ്വന്തം പേരിൽ കുറിച്ചത്. യൂറോ കപ്പിൽ സ്പെയിനിനെയും ചാന്പ്യൻസ് ലീഗിൽ ബാഴ്സലോണയെയും ഫൈനലിലെത്തിച്ചതാണ് ഐത്താന ബോൺമാറ്റിക്ക് നേട്ടമായത്. ബോൺമാറ്റിക്ക് മുന്പ് മൂന്ന് തവണ ബാലൻദോർ നേടിയത് ലയണൽ മെസ്സിയും മിഷേൽ പ്ലാറ്റിനിയുപം മാത്രമാണ്.
മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി തുടർച്ചയായ രണ്ടാം തവണയാണ് യമാലിനെ തേടിയെത്തുന്നത്. ഈ പുരസ്കാരം രണ്ട് തവണ നേടിയ താരവും യമാൽ തന്നെ.., സ്പെയിനിന്റെ ബാഴ്സലോണ താരം വിക്കി ലോപ്പസാണ് വനിതാ യുവതാരം. പുരുഷ ഗോൾ കീപ്പർകുള്ള യാഷിൻ ട്രോഫി മാഞ്ചസ്റ്റർ സിറ്റിയുടെ ജാൻലുയിജി ഡോണറുമയും വനിതാ ഗോൾകീപ്പർക്കുള്ള ട്രോഫി ചെൽസി താരം ഹന്ന ഹാംപ്റ്റണും സ്വന്തമാക്കി. ടോപ് സ്കോറർക്കുള്ള ഗെർഡ് മുള്ളർ, 55 മത്സരങ്ങളിൽ നിന്ന് 54 ഗോളുകളുമായി വിക്ടർ യോക്കറസും 45 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളുമായി ഇവ പേജറും നേടി. മികച്ച കോച്ചിനുള്ള യൊഹാൻ ക്രൈഫ് ട്രോഫി പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്കെയും ഇംഗ്ലണ്ട് വനിതാ ടീം പരിശീലക സറീന വിഗ്മാനും നേടി.മികച്ച പുരുഷ ഫുട്ബോൾ ക്ലബ്ബിനുള്ള പുരസ്‌കാരം പിഎസ്ജി സ്വന്തമാക്കിയപ്പോൾ ആഴ്സനൽ വനിതാ ക്ലബ്ബിനുള്ള പുരസ്കീരം നേടി.