കൊച്ചിയിലും രക്ഷയില്ല ; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി
കൊച്ചി : ഐഎസ്എല്ലിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. 47-ാം മിനുട്ടിൽ ലാൽ റിൻസുവാല ചാങ്‌ത്തെയാണ് മുംബൈയുടെ വിജയഗോൾ നേടിയത്.
ഒമർ ബാ, വിക്ടർ ബർത്തോമ്യു, മാർലോൺ എന്നീ മൂന്ന് വിദേശതാരങ്ങളെ ആദ്യ ഇലവനിൽ ഇറക്കിയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്. 26-ാം മിനുട്ടിൽ പെരേര ഡയസിനെ ബോക്സിനുള്ളിൽ ഡാനിഷ് ഫാറൂഖ് വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും, ഡയസിന്റെ കിക്കിനെ ഗോൾ കീപ്പർ അർശ് സിങ് തടുത്തിട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുംബൈ ഗോൾ നേടി. ബ്ലാസ്റ്റേഴ്‌സ് ഗോൾവല ലക്ഷ്യമാക്കി മുംബൈ താരം തൊടുത്ത ഷോട്ട് ഒമർ ബായുടെ ദേഹത്ത് തട്ടി ചെന്ന് വീണത്ത് ചാങ്‌ത്തെയുടെ കാലിൽ. ഗോൾ കീപ്പർ അർശ് സിങ്ങിനെ കാഴ്ചക്കാരനാക്കി താരം പന്ത് പോസ്റ്റിന്റെ വലത് മൂലയിൽ അടിച്ചിട്ടു. രണ്ടാം പകുതിയിൽ കെവിൻ യോക്ക്, അജ്‌സൽ, എബിൻദാസ്, മത്യാസ് ഹെർനാണ്ടസ് എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയെങ്കിലും ഗോൾ മടക്കാനായില്ല.
രണ്ട് കളിയിൽ രണ്ടും തോറ്റ ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ പട്ടികയിൽ പത്രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള മുംബൈ രണ്ടാം സ്ഥലത്തേക്ക് ഉയർന്നു. ഫെബ്രുവരി 28ന് ഇന്റർ കാശിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.