പത്ത് പേരായി ചുരുങ്ങിയിട്ടും അവര്‍ തളര്‍ന്നില്ല: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച്
ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ വാനോളം പുകഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ഖാലിദ് ജമീൽ
ഐ.എസ്.എല്ലിൽ കഴിഞ്ഞ ദിവസത്തെ പരാജയത്തിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ വാനോളം പുകഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ഖാലിദ് ജമീൽ. ബ്ലാസ്റ്റേഴ്‌സ് പത്ത് പേരായി ചുരുങ്ങിയത് തങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്നുവെന്നും എന്നാൽ അത് തങ്ങൾക്ക് മുതലെടുക്കാനായില്ലെന്നും ഖാലിദ് പറഞ്ഞു.
"ബ്ലാസ്റ്റേഴ്‌സ് മനോഹരമായി പന്തുതട്ടി. അതു കൊണ്ടു തന്നെയാണ് അവർക്ക് ജയിക്കാനായതും. ഒരു ഘട്ടത്തിൽ പത്ത് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സിന് മുകളിൽ ഞങ്ങൾക്കായിരുന്നു മുൻതൂക്കം. എന്നാൽ ഉടൻ തന്നെ രണ്ടാമതൊരു ഗോൾ കൂടെ സ്‌കോർ ചെയ്യാനായത് ഞങ്ങുടെ താരങ്ങളെ മാനസികമായി തളര്‍ത്തി. ഒരു താരം കുറഞ്ഞതിന്റെ അവശതയൊന്നും ബ്ലാസ്റ്റേഴ്സിന്‍റെ കളിയിൽ കണ്ടില്ല"- ഖാലിദ് പറഞ്ഞു
20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ തകർപ്പൻ വിജയം നേടിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ തകർത്തത്. മുന്നേറ്റ താരങ്ങളായ പെരേറ ഡയസും അൽവാരോ വാസ്‌ക്വെസുമാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോർ ചെയ്തത്.
83ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് നേടിയ വണ്ടർ ഗോളാണ് കളിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. മധ്യവരക്കപ്പുറത്ത് 65 വാര അകലെ നിന്ന് വാസ്‌ക്വസ് പായിച്ച ഷോട്ട് നോർത്ത് ഈസ്റ്റ് ഗോളിയേയും മറികടന്ന് വലതുളക്കുകയായിരുന്നു.