മെസിയുടെ ഇന്റർ മയായിക്ക് റിയാദില്‍ കൂറ്റന്‍ തോല്‍വി; അൽ നസ്റിന്‍റെ വിജയം ആറ് ഗോളിന്

ക്രിസ്റ്റ്യാനോ മത്സരത്തിന് ഇറങ്ങിയിരുന്നില്ല

Update: 2024-02-02 02:10 GMT
Editor : Lissy P | By : Web Desk
Advertising

 റിയാദ്: മെസിയുടെ പടയെ ആറ് ഗോളിന് സൗദി ക്ലബ്ബായ അൽ നസ്ർ തകർത്തു. സൗദി തലസ്ഥാനമായ റിയാദിൽ നടന്ന സൂപ്പർകപ്പ് മത്സരത്തിലാണ് ഇന്റർമയാമിക്കെതിരെ അൽനസ്റിന്റെ ഗോൾ മഴ. ക്രിസ്റ്റ്യാനോയും മെസിയും നേരിട്ട് ഏറ്റുമുട്ടുന്ന അവസാന മത്സരമെന്ന വിശേഷണമുണ്ടായിരുന്നെങ്കലും, പരിക്ക് കാരണം ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നില്ല.

സൗദിയിലെ അൽ ഹിലാലിനോടും ഇന്റർമയാമി തോറ്റിരുന്നു. പരിക്ക് കാരണം ക്രിസ്റ്റ്യാനോ ഇല്ലാതെയാണ് അൽ നസ്ർ ഇറങ്ങിയത്. ഇന്റർമയാമിക്കായി മെസി കളത്തിലിറങ്ങിയത് അവസാന മിനിറ്റുകളിലാണ്. കളിയുടെ തുടക്കം മുതൽ അൽ നസ്ർ ആധിപത്യം തുടങ്ങി. രണ്ടാം മിനിറ്റിൽ ഒട്ടാവിയോയിലൂടെ അൽ നസ്ർ ഗോൾ വേട്ട തുടങ്ങി. 9 മിനിറ്റ് പിന്നിട്ടപ്പോൾ മികച്ച പാസിലൂടെ വന്ന രണ്ടാം ഗോൾ ടാലിസ്ക ലക്ഷ്യത്തിലെത്തിച്ചു.

ഗോളിയുടെ പിഴവ് മുതലെടുത്ത് പന്ത്രണ്ടാം മിനിറ്റിൽ നീളൻ ഷോട്ടിലൂടെ ലാപോർട്ടെയുടെ ഗോൾ. ഇതോടെ കളിയുടെ ആദ്യ 12 മിനിറ്റിൽ പിറന്നത് മൂന്ന് ഗോളുകൾ.രണ്ടാം പാതിയിലും ആധിപത്യം തുടർന്ന അൽ നസ്റിന് ടാലിസ്കയുടെ പെനാൾട്ടിയിലൂടെയായിരുന്നു നാലാം ഗോൾ. അറുപത്തിയെട്ടാം മിനിറ്റിലെ മുഹമ്മദ് മരാന്റെ ഗോൾ. ഇതോടെ ഇന്റർമയാമിയുടെ വലയിൽ നിറഞ്ഞത് അൽ നസ്റിന്റെ 5 ഗോളുകൾ.

എഴുപത്തി മൂന്നാം മിനിറ്റിൽ വീണ്ടും മിന്നലായി ടാലിസ്കയുടെ മൂന്നാം ഗോൾ. സൗദി ക്ലബ്ബായ അൽ നസ്റിൽ നിന്നും ഏകപക്ഷീയമായ ആറ് ഗോളുകൾ വഴങ്ങി തകർന്നാണ് മെസ്സിയുടെ ഇന്റർമയാമി തോറ്റത്. ആദ്യ മത്സരത്തില്‍ ഹിലാലിനോട് നാലിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്‍ര്‍മയാമിയുടെ തോൽവി. ലോകോത്തര താരങ്ങളെ റാഞ്ചിയ സൗദി ക്ലബ്ബുകളുടെ മികവ് രണ്ടു കളികളിലൂടെയും ഇതോടെ ലോകം കണ്ടു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News