തലപ്പത്ത് തന്നെ; ഇന്ത്യ ടി20 റാങ്കിങ്ങില്‍ ഒന്നാമത്

ഓസ്ട്രേലിയയുമായി ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ അവസാന രണ്ട് മത്സരങ്ങളില്‍ ജയിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു

Update: 2022-09-26 10:33 GMT
Advertising

ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനേക്കാള്‍ ഏഴ് പോയിന്‍റ് മുന്‍പിലാണ് ടീം ഇന്ത്യ. ഇന്ത്യക്ക് 268 പോയിന്‍റുണ്ട്. 261ഉം 258ഉം പോയിന്‍റുള്ള ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.പാകിസ്താനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ തോറ്റതും ഇംഗ്ലണ്ടിന് പോയിന്‍റ് ടേബിളില്‍ തിരിച്ചടിയായി. ഏഴ് മത്സര പരമ്പരയില്‍ (2-2) എന്ന നിലയിലാണ് ഇംഗ്ലണ്ടും പാകിസ്താനും. 



നേരത്തെ ഓസ്ട്രേലിയയുമായി ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ അവസാന രണ്ട് മത്സരങ്ങളില്‍ ജയിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യത്തെ കളിയില്‍ മുകളില്‍ സ്കോര്‍ നേടിയിട്ടും ഓസ്ട്രേലിയ തിരിച്ചടിച്ച് ജയിച്ചപ്പോള്‍ മഴ മൂലം എട്ടോവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ഇന്ത്യ ചേസ് ചെയ്തു വിജയിച്ചു. 

ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ അർധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവും വിരാട് കോ‍ഹ്ലിയും നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ വിജയം പിടിച്ചുവാങ്ങിയത്. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

തുടക്കത്തില്‍ തകര്‍ത്തടിച്ച ആസ്ത്രേലിയക്ക് അതേ നാണയത്തിലാണ് ഇന്ത്യ മറുപടി നല്‍കിയത്. 30 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സൂര്യകുമാറും കോഹ്ലിയും ചേര്‍ന്ന് വിജയ തീരമണക്കുകയായിരുന്നു. സൂര്യ കുമാര്‍ 36 പന്തില്‍ നിന്ന് അഞ്ച് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയില്‍ 69 റണ്‍സെടുത്തപ്പോള്‍ കോഹ്ലി 48 പന്തില്‍ നാല് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ 63 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഹര്‍ദിക് പാണ്ഡ്യ 25 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറിയടിച്ച്‌ പാണ്ഡ്യയാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. അക്സര്‍ പട്ടേല്‍ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തേ അർധ സെഞ്ച്വറികളുമായി ഓപ്പണർ കാമറൂൺ ഗ്രീനും ടിം ഡേവിഡും നടത്തിയ മിന്നും പ്രകടനമാണ് ആസ്‌ത്രേലിയക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഗ്രീൻ വെറും 21 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 52 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡ് 27 പന്തിൽ നിന്ന് നാല് സിക്‌സുകളുടേയും രണ്ട് സിക്‌സുകളുടേയും അകമ്പടിയിൽ 54 റൺസെടുത്തു.

ആദ്യ ഓവർ മുതൽ തന്നെ ഗ്രീൻ തകർത്തടിച്ചാണ് തുടങ്ങിയത്. ജസ്പ്രീത് ബുംറയും ഭുവനേശ്വറുമടക്കം പേരു കേട്ട ബോളർമാരൊക്കെ അടി വാങ്ങിക്കൂട്ടി. മൂന്നാം ഓവറിൽ ആരോൺ ഫിഞ്ച് പുറത്തായതിന് ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണത് ആസ്‌ത്രേലിയയെ ബാറ്റിങ് തകർച്ചയിലേക്ക് തള്ളിയിടുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ടിം ഡേവിഡ് തകർത്തടിച്ചത് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചു. നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത അക്‌സർ പട്ടേലാണ് ഇന്ത്യൻ ബോളർമാർക്കിടയിൽ തിളങ്ങിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News