കുറഞ്ഞ ഓവര്‍ നിരക്ക്; ഹര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ

മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചിരിക്കുന്ന സമയം.

Update: 2023-04-14 10:02 GMT
Advertising

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്‍റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പിഴ. 12 ലക്ഷം രൂപയാണ് ഹര്‍ദികിന് പിഴയിനത്തില്‍ അടക്കേണ്ടത്.

മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ബൌള്‍ ചെയ്യുമ്പോള്‍ ഓവര്‍ നിരക്ക് കുറവായിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ടീം ക്യാപ്റ്റന്‍ ഹര്‍ദിക്കിന് പിഴ ചുമത്തിയത്.

താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും അത്യന്തം നാടകീയമായ മത്സരമായിരുന്നു ഗുജറാത്തും പഞ്ചാബും തമ്മില്‍. അവസാന ഓവറില്‍ ഏഴ് റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് ഒരു പന്ത് മാത്രം ശേഷിക്കെയാണ് വിജയത്തിലെത്തിയത്. ശുഭ്മാൻ ഗിൽ തിളങ്ങിയ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്‍റെ വിജയം.

പഞ്ചാബിന്‍റെ സ്കോര്‍ വളരെ വേഗത്തില്‍ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് പവർപ്ലേയിൽ ബാറ്റ് വീശിയത്. അഞ്ചാം ഓവറിൽ ടീം സ്കോര്‍ 48ൽ നിൽക്കെ 30 റൺസെടുത്ത വൃദ്ധിമാൻ സാഹ പുറത്തായി. തുടർന്ന് ക്രീസിലെത്തി സായി സുദർശനൊപ്പം ചേർന്ന് ഓപ്പണർ ഗിൽ റൺസ് അതിവേഗം ഉയർത്തി. എന്നാൽ 19 റൺസിന് സായി സുദർശൻ കളം വിട്ടു. അർഷദീപ് ആണ് സായിയെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ കളി ഏറ്റെടുക്കുമെന്നും ഗില്ലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും ഹർപ്രീത് ബ്രാർ വില്ലനായി. എട്ട് റൺസ് മാത്രമാണ് ഹർദികിന് നേടാനായത്.

അങ്ങനെ അവസാന ഓവറിലേക്ക് നീണ്ട മത്സരം ഒരുവേള കൈവിട്ടുപോവുമെന്നുവരെ ഗുജറാത്ത് സംശയിച്ചു. സാം കറൻ ഗില്ലിനെ വിക്കറ്റാക്കുമ്പോള്‍ ഗുജറാത്തിന് വേണ്ടത് നാല് ബോളിൽ അഞ്ച് റൺസ്. പിന്നെയും കളി മുറുകി. രണ്ട് ബോളിൽ നാല് റൺസെന്ന വേണമെന്ന നിലയിലെത്തി. ഒടുവില്‍ അഞ്ചാം പന്ത് തെവാട്ടിയ ബൌണ്ടറി കടത്തിയതോടെ ഗുജറാത്ത് ക്യാമ്പില്‍ ആശ്വാസമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസ് നേടിയത്. പഞ്ചാബിന്റെ ഒപ്പണർമർ കളിമറന്ന മത്സരത്തിൽ മധ്യനിരയും വാലറ്റവുമാണ് ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിലുണ്ടായിരുന്ന ശിഖർ ധവാനിൽ തന്നെയായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാൽ കളിയുടെ തുടക്കത്തിൽ തന്നെ ഓപ്പണർ പ്രഭസിംറാൻ കൂടാരം കയറി. ടീം പൂജ്യത്തിൽ നിൽക്കവെയായിരുന്നു റാഷിദ് ഖാൻ ആദ്യവിക്കറ്റ് നേടുന്നത്. തൊട്ടുപിറകെ എട്ട് റൺസെടുത്ത് നിൽക്കെ ശിഖർ ധവാനും പുറത്തായി.

തുടർന്ന് ക്രീസിലെത്തിയ മാത്യു ഷോർട്ടും രജപക്‌സയും സ്കോര്‍ പതുക്കെ ഉയർത്തി. എന്നാൽ 36 റൺസിൽ നിൽക്കെ ഷോർട്ട് പുറത്താവുമ്പോള്‍ സ്‌കോർ 55-3. രജപക്‌സെയും ജിതേഷ് ശർമയും ചേര്‍ന്ന് ബാറ്റിങ് തുടര്‍ന്നു.ബൗണ്ടറികൾ അകലെയായ മത്സരത്തിൽ സിംഗിളുകൾ മാത്രം പിറന്നു. 20 റൺസിന് രജപക്‌സെയും 25 റൺസിൽ ജിതേശ് ശർമയും വീണു.

വാലറ്റത്ത് സാം കരനും 22 റൺസെടുത്ത് കൂടാരം കയറി. പിന്നീട് ഷാരൂഖ് ഖാന്റെയും ഹർപീത് ബ്രാറിന്റെയും ഊഴമായിരുന്നു. സ്കോര്‍ ഇഴഞ്ഞ് മാത്രം നീങ്ങിയ മത്സത്തിൽ പന്ത് ബൌണ്ടറി കടത്തി ഷാരൂഖ് കളിയില്‍ വീണ്ടും പഞ്ചാബിന്‍റെ റണ്‍റേറ്റ് ചലിപ്പിച്ചു. ഒൻപത് പന്തിൽ നിന്ന് 22 റൺസായിരുന്നു ഷാരൂഖിന്‍റെ സംഭാവന. അവസാന ഓവറിൽ ഷാരൂഖ് ഖാനും റണ്ണൗട്ടിലൂടെ പുറത്തായി. ഒരു റൺസ് എടുത്ത് ഋഷി ധവാനും പുറത്തായതോടെ പഞ്ചാബിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസിന് അവസാനിച്ചു.

നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി മോഹിത് ശർമയാണ് ഗുജറാത്തിന് കളി അനുകൂലമാക്കിയത്. മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, അൽസാരി ജോസഫ്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News