റഷ്യൻ, ബെലറൂസ് താരങ്ങൾക്ക് വിലക്കുമായി ഒളിംപിക് കമ്മിറ്റി

അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾക്ക് ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഐ.ഒ.സി നിർദേശം നൽകിയിരിക്കുന്നത്

Update: 2022-02-28 17:48 GMT
Editor : Shaheer | By : Web Desk
Advertising

യുക്രൈനിലെ റഷ്യൻ സൈനികനടപടിക്കെതിരെ കായികലോകത്തുനിന്ന് മറ്റൊരു പ്രതികരണം കൂടി. റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി). ബെലറൂസ് കായികതാരങ്ങളെയും കായികമത്സരങ്ങളിൽനിന്ന് വിലക്കാൻ ഐ.ഒ.സി നിർദേശിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾക്കാണ് ഐ.ഒ.സിയുടെ നിർദേശം. ഏറെനേരം നീണ്ടുനിന്ന ചർച്ചയ്ക്കുശേഷമാണ് ഒളിംപിക്‌സ് നിർവാഹക സമിതി വിശദമായ വാർത്താകുറിപ്പ് പുറത്തിറക്കിയത്. കായികമത്സരങ്ങളിൽ റഷ്യൻ, ബെലറൂസിയൻ താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന് വാർത്താകുറിപ്പിൽ നിർദേശിക്കുന്നു.

കായികമത്സരങ്ങളിലേക്ക് റഷ്യൻ, ബെലറൂസിയൻ താരങ്ങളെ തങ്ങളുടെ രാജ്യങ്ങളുടെ ബാനറിൽ പങ്കെടുക്കാൻ അനുവദിക്കരുത്. പകരം ദേശീയ ചിഹ്നങ്ങളോ നിറമോ കൊടിയോ ദേശീയഗാനമോ ഒന്നുമില്ലാതെ നിഷ്പക്ഷതാരങ്ങളായി പങ്കെടുക്കാമെന്നും വാർത്താകുറിപ്പി്‌ല# സൂചിപ്പിക്കുന്നു.

കടുത്ത നടപടിക്ക് ഫിഫയും

റഷ്യയെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിലക്കാൻ രാജ്യാന്തര ഫുട്‌ബോൾ കമ്മിറ്റിയും. ഇനിയൊരു തീരുമാനം വരുന്നതുവരെ റഷ്യൻ ദേശീയ ടീമിന് വിലക്കേർപ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി ഫിഫ യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനുമായി(യുവേഫ) വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നു തന്നെ പ്രഖ്യാപനം വരുമെന്നാണ് ബി.ബി.സി സ്‌പോർട്‌സ് എഡിറ്റർ ഡാൻ റോൻ റിപ്പോർട്ട് ചെയ്യുന്നത്.

വിലക്കേർപ്പെടുത്താനാണ് തീരുമാനമെങ്കിൽ ഇംഗ്ലണ്ടിൽ നടക്കുന്ന 2022 യൂറോകപ്പ് റഷ്യയ്ക്ക് നഷ്ടമാകും. അടുത്ത മാസം പോളണ്ടിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് പ്ലേഓഫ് പോരാട്ടത്തിലും റഷ്യൻ ടീമിന് കളിക്കാനാകില്ല. മത്സരം ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തെ പോളിഷ് ടീം പ്രഖ്യാപിച്ചിരുന്നു. ഫിഫ റഷ്യയ്ക്ക് വിലക്കേർപ്പെടുത്തിയാൽ പോളണ്ടിന് നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കും. ഐസ്‌ലൻഡും ജൂണിൽ റഷ്യയ്‌ക്കെതിരെ നടക്കാനുള്ള മത്സരം ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കേണ്ട ചാംപ്യൻസ് ലീഗ് ഫൈനൽ മാറ്റിയിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ടമാണ് റഷ്യയിൽനിന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേക്ക് മാറ്റിയിരിക്കുന്നത്. യൂനിയൻ ഓഫ് യുറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്(യുവേഫ) ആണ് അടിയന്തര യോഗം വിളിച്ചുചേർത്ത് തീരുമാനം പ്രഖ്യാപിച്ചത്.

മെയ് 28ന് റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ ഗാസ്പ്രോം അറീനയിലാണ് ചാംപ്യൻസ് ലീഗ് ഫൈനൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, റഷ്യയുടെ യുക്രൈൻ സൈനികനീക്കത്തിനു പിന്നാലെ യുവേഫ അടിയന്തരയോഗം വിളിച്ചുചേർക്കുകയായിരുന്നു. നിശ്ചയിച്ച തിയതിയിൽ തന്നെ പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസിലായിരിക്കും ഫൈനൽ നടക്കുകയെന്ന് യുവേഫ ട്വീറ്റ് ചെയ്തു.

Summary: Russian and Belarusian athletes should be banned from international sport amid Ukraine invasion, say International Olympic Committee

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News