വെള്ളി മെഡൽ പങ്കിടണം; വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ വിധി ഇന്ന്

ഒളിമ്പിക്സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്

Update: 2024-08-13 01:27 GMT
Editor : Jaisy Thomas | By : Web Desk

ലോസാന്‍: ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. ഇന്ത്യൻ സമയം രാത്രി 9.30നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ വിധിയുണ്ടാകുക. വെള്ളി മെഡൽ പങ്കിടണമെന്നാണ് വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം.

ഒളിമ്പിക്സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. ഇതിനിടെ ഇന്നലെ രാത്രി 09.30 യോടെ വിധിയുണ്ടാവുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ കോടതി സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർഅന്നാബെൽ ബെന്നറ്റ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന വാദത്തിൽ വിനേഷ് ഫോഗട്ടും ഓൺലൈനായി പങ്കെടുത്തിരുന്നു. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വിനേഷിനായി ഹാജരായത്.

Advertising
Advertising

ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.തുടര്‍ന്ന് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്സില്‍ കുറിച്ചിരുന്നു.

അതേസമയം പാരിസ് ഒളിമ്പിക്സിന് ഞായറാഴ്ചയാണ് തിരശ്ശീല വീണത്. 126 മെഡലുമായി തുടർച്ചയായ നാലാം തവണയും അമേരിക്ക ഒളിമ്പിക് ചാമ്പ്യന്‍മാരായി. ഇന്ത്യക്ക് ആകെ നേടാനായത് ആറ് മെഡലുകളാണ്.അടുത്ത ഒളിമ്പിക്സ് ലോസാഞ്ചലസിലാണ്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News