'തീവ്രത പോര, ശരീര ഭാഷയും; തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് വിരാട് കോഹ്ലി
ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍പോന്ന ശരീര ഭാഷയായിരുന്നില്ല ഇന്ത്യന്‍ ടീമിന്റേതെന്ന് നായകന് വിരാട് കോഹ്ലി.
ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍പോന്ന ശരീര ഭാഷയായിരുന്നില്ല ഇന്ത്യന്‍ ടീമിന്റേതെന്ന് നായകന് വിരാട് കോഹ്ലി. ഇന്ത്യന്‍ കളിക്കാര്‍ക്ക് തീവ്രതയുണ്ടായിരുന്നില്ല, ശരീര ഭാഷയും പോരായിരുന്നു കോഹ്ലി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഇംഗ്ലണ്ടിന് മേല്‍ പന്ത് കൊണ്ട് സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യന്‍ ടീമിനായില്ല, ഫാസ്റ്റ് ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്ത് എറിഞ്ഞത്, എന്നിരുന്നാലും മികച്ച സ്കോര്‍ നേടാന്‍ അനുവദിക്കാതെ ഇംഗ്ലണ്ടിനെ ഒതുക്കണമായിരുന്നുവെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും കോഹ്ലി പറഞ്ഞു.
ഇംഗ്ലണ്ട് ഇന്ത്യയെക്കാള്‍ കൂടുതല്‍ പ്രൊഫഷണലായിരുന്നു, അവര്‍ക്ക് സ്ഥിരത പുലര്‍ത്താനായെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. ഫാസ്റ്റ് ബൗളര്‍മാരെയും രവിചന്ദ്ര അശ്വിനെയും പ്രശംസിച്ച കോഹ്ലി മറ്റു ബൗളര്‍മാരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. ആദ്യ ഇന്നിങ്സില്‍ 98 റണ്‍സാണ് വാഷിങ്ടണ്‍ സുന്ദര്‍ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനായില്ല. രണ്ടാം ഇന്നിങ്സില്‍ ഒരു ഓവറെ എറിഞ്ഞുള്ളൂ. അതേസമയം ഷഹബാസ് നദീം രണ്ട് ഇന്നിങ്സിലുമായി നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു പിശുക്കും കാണിച്ചിരുന്നില്ല. രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍സ് വിജയ ലക്ഷ്യവുമായി ഇന്ത്യ 192 റൺസിന് പുറത്താവുകയായിരുന്നു.
അവസാന ദിവസത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ടോപ് സ്കോറര്‍. കോഹ്ലിയെ സ്റ്റോക്സ് ബൗള്‍ഡാക്കുകയായിരുന്നു. 39/1 എന്ന നിലയിൽ അഞ്ചാംദിനം തുടങ്ങിയ ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ (50) അർധ സെഞ്ചുറി നേടി. 12 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പൂജാരയ്ക്ക് ഇന്ന് മൂന്ന് റണ്‍സ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. അർധ സെഞ്ചുറിക്ക് പിന്നാലെ ഗില്ലിനെയും മൂന്ന് പന്തുകൾക്ക് ശേഷം രഹാനെയും മടക്കി ആൻഡേഴ്സനാണ് ഇംഗ്ലണ്ടിന് ജയപ്രതീക്ഷ ഒരുക്കിയത്.