പാകിസ്താൻ സൈനിക താവളത്തിൽ ചാവേർ സ്‌ഫോടനം; 23 പേർ കൊല്ലപ്പെട്ടു

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്‍രീകെ ജിഹാദ് പാകിസ്താൻ ഏറ്റെടുത്തു

Update: 2023-12-12 10:56 GMT
Editor : Lissy P | By : Web Desk
Advertising

പെഷവാർ: പാകിസ്താനിൽ സൈനിക താവളത്തിൽ ചൊവ്വാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ സൈനിക താവളത്തിലാണ് പുലർച്ചെ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. സാധാരണ വസ്ത്രം ധരിച്ചിരുന്നതിനാൽ കൊല്ലപ്പെട്ടത് സൈനികരാണോ എന്ന് തിരിച്ചറിയാനും പ്രയാസം നേരിട്ടുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്താനി താലിബാനുമായി ബന്ധമുള്ള തെഹ്‍രീകെ ജിഹാദ് പാകിസ്താൻ ഏറ്റെടുത്തിട്ടുണ്ട്. താത്കാലിക സൈനിക താവളമായി പ്രവർത്തിക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച ചാവേർ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് മുറികൾ തകർന്നു, അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്.സംഭവത്തെക്കുറിച്ച് പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News