യമനിലെ യുഎസ് ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി

ഗസ്സയിലെ ഇസ്രായേലിന്റെ സമ്പൂർണ ഉപരോധം 15-ാം ദിവസത്തിൽ

Update: 2025-03-17 04:54 GMT
Editor : സനു ഹദീബ | By : Web Desk

സൻആ: യമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ നടന്ന യുഎസ് വ്യോമാക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. കൊല്ലപ്പെട്ടവരിൽ അഞ്ച് കുട്ടികളും ഉണ്ട്. യമൻ തലസ്ഥാനമായ സൻആ ഉൾപ്പെടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് അമേരിക്ക വ്യാപക വ്യോമാക്രമണം നടത്തിയത്. യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ നിർദേശപ്രകാരമാണ്​ ഹൂതികൾക്കെതിരായ സൈനിക നടപടി.

ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന ഭീഷണിയിൽ നിന്ന് ഹൂതികൾ പിന്മാറുന്നത് വരെ ആക്രമണം തുടരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യെമനിലെ സാദ നഗരത്തിലെ കാൻസർ കേന്ദ്രത്തിൽ യുഎസ് സൈന്യം നിരവധി വ്യോമാക്രമങ്ങൾ നടത്തിയതായി അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തു. നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും യുഎസ് ലക്ഷ്യമിട്ടതായി സാദ ഗവർണർ മുഹമ്മദ് അവാദ് പ്രാദേശിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു. യെമനിലെ മനുഷ്യരുടെ ദുരിതം ഇരട്ടിയാക്കാനാണ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

അതേസമയം, വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിടയിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം കനപ്പിക്കുകയാണ്. ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ കുറഞ്ഞത് 48,572 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 112,032 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ആയിരകണക്കിന് പേരെ കാണാതായിട്ടുണ്ട്.

ഗസ്സയിലെ ഇസ്രായേലിന്റെ സമ്പൂർണ ഉപരോധം 15-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മാർച്ച് 2 മുതൽ ഗസ്സയിലേക്ക് ഭക്ഷണസഹായങ്ങൾ ഒന്നും എത്തിയിട്ടില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കി.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News