'ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബേൽ നൽകണം'; നാമനിർദേശവുമായി പാകിസ്താൻ

ഇന്ത്യ പാകിസ്താൻ സംഘർഷത്തിലെ 'ഇടപെടലിനാണ്' നോബേൽ നൽകണമെന്ന പാകിസ്താൻ നിർദേശം. നാലോ, അഞ്ചോ തവണ തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ്

Update: 2025-06-21 06:36 GMT

ന്യൂഡൽഹി: ഇന്ത്യ പാകിസ്താൻ സംഘർഷത്തിലെ നേതൃത്വത്തിന് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകണമെന്ന് പാകിസ്താൻ. ഇന്ത്യ പാകിസ്താൻ സംഘർഷ സമയത്തെ ട്രംപിന്റെ നിർണായകമായ നയതന്ത്ര ഇടപെടലിനും നേതൃത്വത്തിനും നോബേൽ നൽകണമെന്നാണ് പാകിസ്താന്റെ എക്‌സ് പോസ്റ്റിലെ നിർദേശം. ഇരു രാജ്യങ്ങൾക്കുമിടയിൽ ട്രംപിന്റെ ഇടപെടൽ ഇന്ത്യൻ ഭരണകൂടം നിഷേധിച്ചിരുന്നെങ്കിലും ഇടപെട്ടതായുള്ള വാദം ട്രംപ് നിരന്തരം ഉന്നയിച്ചിരുന്നു.

തനിക്ക് നോബേൽ നൽകില്ലെന്നും ലിബറലുകൾക്ക് മാത്രമാണ് അത് നൽകുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. നാലോ അഞ്ചോ തവണ തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ പാകിസ്താൻ സംഘർഷത്തിലെ ഇടപെടലിനും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കുന്നതിനായി തിങ്കളാഴ്ച ഒപ്പുവെക്കുമെന്ന് പറഞ്ഞ ഉടമ്പടിയും അടക്കമുള്ളത് ചൂണ്ടിക്കാട്ടിയാണ് സമാധാനത്തിനുള്ള നോബേലിന് അർഹനാണെന്ന് ട്രംപ് അവകാശപ്പെടുന്നത്. ട്രൂത്ത് സോഷ്യലിലെ തന്റെ പോസ്റ്റിലാണ് ട്രംപിന്റെ അവകാശവാദവും ആരോപണവും.

Advertising
Advertising

എന്നാൽ പാകിസ്താനുമായുള്ള സംഘർഷത്തിൽ ട്രംപിന്റെ ഇടപെടലിലാണ് പരിഹാരം കണ്ടതെന്ന വാദം ഇന്ത്യ നിഷേധിച്ചിരുന്നു. പാകിസ്താനുമായി ഇന്ത്യ നടത്തിയ നേരിട്ടുള്ള ചർച്ചയിലാണ് പ്രശ്‌ന പരിഹാരമുണ്ടായതെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.

ഇസ്‌ലാമാബാദും ന്യൂഡൽഹിക്കും ഇടയിൽ കൃത്യമായ നയതന്ത്ര ഇടപെടലിലൂടെ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചതിനാൽ അതിവേഗം വഷളായിക്കൊണ്ടിരുന്ന പ്രശനത്തിന് പരിഹാരം കാണുകയും വെടിനിർത്തൽ നടപ്പിലാക്കാനും ട്രംപിന് കഴിഞ്ഞെന്ന് പാകിസ്താൻ പറയുന്നു. ഇതുവഴി ദശലക്ഷക്കണക്കിന് ആളുകളെ വിനാശകരമായി ബാധിച്ചേക്കാവുന്ന രണ്ട് ആണവ രാജ്യങ്ങൾ തമ്മിൽ ഉണ്ടായേക്കാവുന്ന സംഘർഷത്തെ തടയാനും ട്രംപിന്റെ ഇടപെടലുകൊണ്ട് സാധിച്ചുവെന്നും പാകിസ്താന്റെ പ്രസ്താവനയിൽ പറയുന്നു. സമാധാനത്തിന്റെ യഥാർഥ വാക്താവാണ് ട്രംപെന്നും പ്രസ്താവനയിലുണ്ട്.

ഒബാമയ്ക്ക് നോബേൽ ലഭിച്ചതാണ് ട്രംപിന്റെ നോബേൽ വേണമെന്ന ആവശ്യത്തിനു പിറകിലെന്ന് ട്രംപിന്റെ ആദ്യ ടേമിലെ നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ആയിരുന്ന ജോൺ ബോൾട്ടൻ തന്റെ എക്‌സ് പോസ്റ്റിൽ പറയുന്നു. 'റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിച്ചതിന് ട്രംപിന് നോബേൽ ലഭിക്കില്ല. ഇന്ത്യക്കും പാകിസ്താനുമിടയിൽ വെടിനിർത്തൽ കൊണ്ടുവന്നതിനുള്ള ക്രെഡിറ്റ് അവകാശപ്പെടാൻ ശ്രമിച്ചതും പരാജയപ്പെട്ടു. ഇറാനുമായി കരാറിലേർപ്പെടാനും അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല, അതിനിടയിൽ തെഹ്‌റാന്റെ ആണവായുധ പദ്ധതി നശിപ്പിക്കാൻ ഇസ്രായേൽ സഹായം ആവശ്യപ്പെട്ടിരിക്കുന്നു. അതിൽ അദ്ദേഹം ഇതുവരെ തീരുമാനമെടുത്തിട്ടില്ല' എന്നും ബോൾട്ടന്റെ എക്‌സ് പോസ്റ്റിൽ പറയുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News