വെടിനിർത്തലിന് വിസമ്മതിച്ചതിൽ പ്രതിഷേധം; ഇസ്രായേലിലെ അംബാസിഡറെ തിരികെവിളിച്ച് തുർക്കി

തെൽ അവീവിൽ നിന്ന് അംബാസിഡറെ കൂടിയാലോചനയ്ക്കായി തിരികെവിളിച്ചതായി തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Update: 2023-11-04 13:56 GMT
Advertising

അങ്കാറ: വെടിനിർത്തലിന് വിസമ്മതിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് തുർക്കി. തെൽ അവീവിൽ നിന്ന് അംബാസിഡറെ കൂടിയാലോചനയ്ക്കായി തിരികെവിളിച്ചതായി തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ അരങ്ങേറുന്ന മാനുഷിക ദുരന്തം കണക്കിലെടുത്താണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നെതന്യാഹുവുമായി ഇനി ഒരുവിധ ചർച്ചയുമില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നേരത്തെ പറഞ്ഞിരുന്നു.   

ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9,488 ആയി. 24 മണിക്കൂറിനിടെ മരിച്ചത് 231 പേരാണ്. ആശുപത്രികൾക്ക് നേരെയും അഭയാർഥികളാൽ തിങ്ങിനിറഞ്ഞ സ്കൂൾക്ക് നേരെയുമാണ് ഇസ്രായേൽ ആക്രമണം. ജബാലിയയിലെ അൽ ഫഖൂറ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യൻ ആശുപത്രി പരിസരത്തും നുസൈറാത്ത്, ബുറൈജ് അഭയാർത്ഥി ക്യാമ്പുകളിലും തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലും ആക്രമണമുണ്ടായി.

150 ആരോഗ്യ പ്രവർത്തകരാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഏഴ് ലക്ഷത്തോളം അഭയാർഥികൾ പാർത്തിരുന്ന 50 യുഎൻ കേന്ദ്രങ്ങളാണ് ഇതുവരെ ഗസ്സയിൽ തകർക്കപ്പെട്ടത്. അതിനിടെ, ഹമാസ് പോളിറ്റ് ബ്യൂറോയുടെ തലവൻ ഇസ്മാഈൽ ഹനിയയുടെ വടക്കൻ ഗസ്സയിലെ അൽ ശാതിയിലെ വീടിന് നേരെയും ഇസ്രായേൽ ആക്രമണം ഉണ്ടായി.  

ജോർദാനിലെത്തിയ യു..എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ലബനൻ പ്രധാനമന്ത്രിയുമായും ഖത്തർ പ്രധാനമന്ത്രിയുമായും ചർച്ച നടത്തി. സൗദി ,യു.എ.ഇ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും ചർച്ച നടത്തും. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യാൻ പ്രത്യേക അന്താരാഷ്ട്ര കോടതി വേണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News