'ഹിൻഡൻബർഗ് സ്ഥാപകനെതിരെ നടപടി വേണം'; അദാനി ഗ്രൂപ്പ് സുപ്രിംകോടതിയിൽ

നഥാൻ ആൻഡേഴ്‌സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജിയാണ് നൽകിയിരിക്കുന്നത്

Update: 2023-02-03 08:14 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി:  യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രിംകോടതിയിൽ. ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജിയാണ് നൽകിയിരിക്കുന്നത്. ആൻഡേഴ്‌സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അഭിഭാഷകൻ എം എൽ ശർമ ആവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അദാനി എന്റർപ്രൈസസ് കേസിൽ സുപ്രിം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആൻഡേഴ്‌സനെ 'ഷോർട്ട് സെല്ലർ' എന്നാണ് പരാമർശിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ 'നിരപരാധികളായ നിക്ഷേപകരെ കബളിപ്പിച്ചതിന്' അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.

Advertising
Advertising

അതേസമയം, ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ നേരിട്ട തിരിച്ചടി തുടരുകയാണ്. അദാനി എന്റർപ്രൈസസ് 35 ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമാർ, അദാനി ട്രാൻസ്മിഷൻ, എൻഡിടിവി എന്നിവയുടെ ഓഹരികൾ ലോവർ സർക്യൂട്ടിലെത്തി. ഇന്നലെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യൺ യുഎസ് ഡോളർ കടന്നിരുന്നു.  ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിന് മുമ്പ് അദാനി ഓഹരികളുടെ വിപണി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞദിവസം അത്  10.89 ലക്ഷം കോടിയായി ചുരുങ്ങി.

തുടർച്ചയായ തിരിച്ചടിക്ക് പിന്നാലെ ബ്ലൂംബർഗിന്റെ ഇന്ത്യൻ കോടീശ്വര സൂചികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. കഴിഞ്ഞ വർഷം ആഗോള സമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോൾ 16-ാം സ്ഥാനത്താണെന്ന് ഫോബ്‌സ് കണക്കുകൾ പറയുന്നു. 69 ബില്യൺ ഡോളറാണ് ഇപ്പോൾ ഗുജറാത്ത് വ്യവസായിയുടെ ആസ്തി.

അതിനിടെ, വായ്പകൾക്ക് ഈടായി അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് ആഗോള ബാങ്കുകൾ നിർത്തിയത് അദാനിക്ക് ആഘാതമായി. സൂറിച്ച് ആസ്ഥാനമായ ക്രഡി സ്വീസും ന്യൂയോർക്ക് ആസ്ഥാനമായ സിറ്റി ഗ്രൂപ്പുമാണ് അദാനിയുടെ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച് തങ്ങൾക്കു കീഴിലുള്ള സ്വകാര്യ ബാങ്കുകൾക്ക് ധനകാര്യ സ്ഥാപനങ്ങൾ നിർദേശം നൽകി.

എന്നാല്‍ അദാനി ഓഹരി വിവാദത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ഇരു സഭകളും ഉച്ചവരെ നിർത്തിവെച്ചു. അദാനി വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ചു. കോൺഗ്രസ് എം.പി.മാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ എന്നിവർ ലോക് സ ഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അദാനി ഓഹരി വിവാദത്തിൽ ചർച്ച ആവശ്യപ്പെട്ട് എ എ റഹീം എംപി രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അടിയന്തര പ്രമേയം തള്ളി. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ശാന്തരാകാൻ സഭാധ്യക്ഷന്മാർ നിർദേശിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഓം ബിർള, സംയുക്ത പാർലമെന്ററി സമിതി അല്ലെങ്കിൽ, സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ ഓഹരി വിവാദം അന്വേഷിക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്. 





Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News