തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില വര്‍ധനവിന് മരവിപ്പ്; എട്ടിന്‍റെ പണി കിട്ടി എണ്ണക്കമ്പനികള്‍
ഫെബ്രുവരി 27നു ശേഷം ഇന്ധന വില ഉയർത്തിയിട്ടില്ല
'ദിനംപ്രതി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവില' എന്ന ചര്‍ച്ചാവിഷയം കുറച്ചുദിവസമായി മരവിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പായതുകൊണ്ട് കഴിഞ്ഞ 20 ദിവസമായി എണ്ണവില വർധന മരവിപ്പിച്ചത് കാരണം പണി കിട്ടിയിരിക്കുന്നത് സത്യം പറഞ്ഞാല്‍ എണ്ണക്കമ്പനികള്‍ക്കാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ച് ഇന്ത്യയിൽ വില കൂട്ടാൻ സർക്കാർ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇത് മുതലെടുത്ത് ഓരോ ദിവസവും തുടർച്ചയായി വില കൂട്ടിക്കൊണ്ടിരുന്ന കമ്പനികൾക്ക് ലാഭം ഇരട്ടിയാക്കാനുള്ള അവസരമാണ് ഈ വിലവർധന മരവിപ്പിച്ചതിനാൽ തത്കാലം മുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിലെ നിലവിലെ വില വർധനയും ഇന്ത്യയിൽ വിലയേറ്റുന്ന തോതും പരിഗണിച്ചാൽ മുംബൈയിൽ എണ്ണവില 103 രൂപയായി ഉയരേണ്ട സമയം കഴിഞ്ഞു. പക്ഷെ, വോട്ട് നേടാനായുള്ള ഓട്ടത്തില്‍ എണ്ണവില തിരിച്ചടിക്കുമോ എന്ന ചിന്ത അത് മരവിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചപ്പോള്‍ ലിറ്ററിന് ചുരുങ്ങിയത് നാലു രൂപയാണ് ജനത്തിന് ലാഭം, ഡീസലിന് രണ്ടു രൂപയും.
ഫെബ്രുവരി 27നു ശേഷം ഇന്ധന വില ഉയർത്തിയിട്ടില്ല. അന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 64.68 ഡോളറായിരുന്നു. ഇടക്ക് 68.42 ഡോളർ വരെയെത്തി. എന്നിട്ടും വില വർധിച്ചില്ല. ഇന്ധന കമ്പനികൾ ഇതേ കുറിച്ച് പ്രതികരിക്കുന്നുമില്ല. മുമ്പ് രാജ്യാന്തര വിപണിയിൽ കുറഞ്ഞപ്പോഴും ഇന്ത്യയിൽ വില ഉയർത്തുന്നത് തുടർക്കഥയായിരുന്നു.
ഫെബ്രുവരി 17നാണ് രാജ്യ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില 100 കടന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും, മധ്യപ്രദേശിലെ ബോപ്പാലിലുമായിരുന്നു ആദ്യം ഇന്ധനവില സെഞ്ച്വറിയടിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റിടങ്ങളിലും വില മൂന്നക്കം കടന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 90 രൂപക്ക് മുകളിലാണ് ഇപ്പോള്‍ ഇന്ധന വില. എണ്ണവില മാത്രമല്ല, പാചക വാതക വിലയും ഡിസംബറിനു ശേഷം മാത്രം 175 രൂപ ഉയർന്നിട്ടുണ്ട്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 2018ലും സമാനമായി കേന്ദ്രം ഇടപെട്ട് ഇന്ധനവില വില വർധന 19 ദിവസത്തേക്ക് അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു.