ദുരഭിമാന കൊല: അയൽവാസിയെ വിവാഹം കഴിച്ചതിന് മകളെ കൊന്ന് ഗംഗയിൽ തള്ളി, പിതാവ് അറസ്റ്റിൽ

ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ വീട്ടിൽ വിളിച്ചുവരുത്തിയാണ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്

Update: 2021-07-29 14:22 GMT
Advertising

അയൽവാസിയായ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ പതിനെട്ടുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപത്ത് ജില്ലയിലാണ് ദുരഭിമാനക്കൊല നടന്നത്. കനിക എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് വിജയ്പാലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

2020 നവംബറിലായിരുന്നു കനിക അയൽവാസിയായ യുവാവുമൊത്ത് നാടുവിട്ടത്. മീററ്റിൽവെച്ച് വിവാഹിതരായി വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് താൻ വിവാഹിതയായ വിവരം കനിക ബന്ധുക്കളെ അറിയിച്ചത്. അന്ന് ബന്ധം അംഗീകരിച്ച കുടുംബത്തിനൊപ്പം മാസങ്ങളോളം യുവതി കഴിഞ്ഞു. ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.

എന്നാൽ, കഴിഞ്ഞ മാസം ജന്മദിനം ആഘോഷിക്കാനെന്ന പേരിലാണ് മകളെ പിതാവ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭാര്യയെക്കുറിച്ച് വിവരമില്ലാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറം ലോകം അറിയുന്നത്.

യുവതിയെ തട്ടിക്കൊണ്ടുപോയതാണ് എന്നതായിരുന്നു ആദ്യ നി​ഗമനം. എന്നാൽ അന്വേഷണത്തിനിടെ യുവതി ചിത്രീകരിച്ച വീഡിയോ പൊലീസിന് ലഭിച്ചതാണ് വഴിതിരിവായത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അച്ഛനും സഹോദരനുമാണ് കാരണക്കാർ എന്ന് പെൺകുട്ടി പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

ഇതിനുപിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. ഷാൾ കഴുത്തിൽ മുറുക്കിയാണ് മകളെ കൊലപ്പെടുത്തിയതെന്നും ശേഷം ഗംഗയിൽ വലിച്ചെറിയുകയായിരുന്നെന്നും വിജയ്പാൽ പൊലാസിനോട് പറഞ്ഞു. 

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News