ലണ്ടനിൽ വൻ കവർച്ചയ്ക്കിരയായി ജോജു ജോർജും 'ആന്‍റണി' ടീമും; പാസ്‌പോർട്ടും 15 ലക്ഷം രൂപയും നഷ്ടം

പുതിയ ചിത്രം 'ആന്റണി'യുടെ പ്രമോഷന്റെ ഭാഗമായി ലണ്ടനിലെത്തിയതായിരുന്നു ജോജു, ചെമ്പൻ വിനോദ്, കല്യാണി പ്രിയദർശൻ ഉൾപ്പെടെയുള്ള സംഘം

Update: 2023-08-28 12:19 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: യു.കെയിൽ മോഷണത്തിനിരയായി നടൻ ജോജു ജോർജ്. മോഷ്ടാക്കൾ താരത്തിന്റെ പാസ്‌പോർട്ടും പണവും കവർന്നു. പുതിയ ചിത്രമായ 'ആന്റണി'യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോർട്ടുകളും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ടിട്ടുണ്ട്.

ഇവർ സഞ്ചരിച്ചിരുന്ന ഡിഫൻഡർ കാറിലാണു കവർച്ച നടന്നത്. ആകെ 15,000 പൗണ്ടിന്റെ(ഏകദേശം 15 ലക്ഷം രൂപ) മോഷണം നടന്നതായാണ് റിപ്പോർട്ട്. ജോജുവിന്റെ 2,000 പൗണ്ട്(ഏകദേശം രണ്ടു ലക്ഷം രൂപ) ആണ് പാസ്‌പോർട്ടിനൊപ്പം നഷ്ടമായത്. ഐൻസ്റ്റീന്റെ 9,000 പൗണ്ടും ഷിജോയുടെ 4,000 പൗണ്ടും സംഘം കവർന്നു.

ലണ്ടനിലെ ഓക്‌സ്ഫഡിനടുത്ത് ബിസ്റ്റർ വില്ലേജിൽ ഷോപ്പിങ് ഷോപ്പിങ് നടത്തുന്നതിനിടെയാണു കവർച്ച നടന്നത്. തൊട്ടടുത്തുള്ള പാർക്കിങ് കേന്ദ്രത്തിൽ വാഹനം നിർത്തി ഷോപ്പിങ്ങിനു പോയതായിരുന്നു ജോജുവും സഹപ്രവർത്തകരും. നടനും നിർമാതാവുമായ ചെമ്പൻ വിനോദും നടി കല്യാണി പ്രിയദർശനും മറ്റൊരു കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.

ഷോപ്പിങ് കഴിഞ്ഞ് കാറിൽ തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. പാസ്‌പോർട്ടിനും പണത്തിനുമൊപ്പം കാറിൽ സൂക്ഷിച്ചിരുന്ന ഷോപ്പിങ് സാധനങ്ങളും ലാപ്‌ടോപ്പുമെല്ലാം നഷ്ടമായ കൂട്ടത്തിലുണ്ട്. വിവരമറിഞ്ഞ് ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ട് ഇവർക്കു താൽക്കാലിക പാസ്‌പോർട്ട് നൽകി. ഇതിനുശേഷം ജോജുവും കല്യാണിയും നാട്ടിലേക്കു മടങ്ങി.

ലണ്ടനിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ബിസ്റ്റർ വില്ലേജ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഇവിടെ ഷോപ്പിങ്ങിനെത്താറുണ്ട്. വിലപിടിപ്പുള്ള ബ്രാൻഡുകൾ ഇവിടത്തെ മാർക്കറ്റിൽ ലഭ്യമാണ്. ആന്റണി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റോഥറമിലെ മാൻവേഴ്‌സ് തടാകത്തിൽ നടന്ന യുക്മ വള്ളംകളിയിൽ അതിഥികളായി എത്തിയതായിരുന്നു ജോജുവും സംഘവും.

Summary: Actor Joju George and 'Antony' movie team robbed in London as their passport and money worth 15 Lakh stolen from their car

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News