Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ബെംഗളൂരു: തമിഴില്‍ നിന്നാണ് കന്നഡ ഉത്ഭവിച്ചത് എന്ന നടന്‍ കമല്‍ ഹാസന്റെ പരാമര്‍ശത്തില്‍ കന്നടയിൽ വ്യാപക പ്രതിഷേധം. ശനിയാഴ്ച നടന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് കമല്‍ ഹാസന്‍ കന്നഡ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന് അവകാശപ്പെട്ടത്. കര്‍ണ്ണാടകയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ രാഷ്ട്രീയം മറന്ന് കര്‍ണ്ണാടക നേതാക്കള്‍ കമല്‍ ഹാസനെതിരെ രംഗത്ത് എത്തി.
വിവാദ പരാമര്‍ശത്തില്‍ കമല്‍ ഹാസനെ അപലപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. കന്നഡക്ക് ദീര്‍ഘകാല ചരിത്രമുണ്ട്. പാവം കമല്‍ ഹാസന് അതറിയില്ല എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. കമല്‍ ഹാസനെ മാനസിക രോഗിയെന്നാണ് ബിജെപി നേതാവ് ആര്‍ അശോക വിളിച്ചത്. കമല്‍ ഹാസന്റെ പരാമര്‍ശം വസ്തുതാപരമായി തെറ്റാണെന്നും കന്നഡ ഭാഷയുടെ സാംസ്‌കാരിക സ്വത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും മറ്റ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിയമസഭയിലും വിഷയം കത്തി. തുടര്‍ച്ചയായി കമല്‍ ഹാസന്‍ കര്‍ണ്ണാടകയേയും കന്നഡയേയും അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചു. ‘കര്‍ണ്ണാടകയില്‍ കമല്‍ ഹാസന്റെ എല്ലാ സിനിമയും ബഹിഷ്‌കരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ അദ്ദേഹം ഒരു മാനസിക രോഗിയെ പോലെ അഭിനയിക്കും’ അദ്ദേഹം പറഞ്ഞു.
കമല്‍ ഹാസന്റെ പരാമര്‍ശം കന്നഡയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളും രംഗത്തെത്തി. പരാമര്‍ശം തിരുത്തി മാപ്പ് പറയണമെന്നാണ് ആവശ്യം. സോഷ്യല്‍ മീഡിയയിലും നടനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
‘തഗ് ലൈഫ്’ എന്ന ചിത്രമാണ് കമല്‍ ഹാസന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. കമല്‍ ഹാസനൊപ്പം സിലംബരസന്‍, തൃഷ, അഭിരാമി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.