നിങ്ങള്‍ ശരിക്കുമൊരു സൂപ്പര്‍ സ്റ്റാര്‍ തന്നെ; ശ്രീലങ്കയിലെത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സനത് ജയസൂര്യ

ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയസൂര്യ

Update: 2022-08-17 06:21 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊളംബോ: നടന്‍ മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കുവച്ച് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായ ജയസൂര്യ കാണാൻ എത്തുകയായിരുന്നു. തലസ്ഥാനമായ കൊളംബോയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയസൂര്യ.

മമ്മൂട്ടിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ജയസൂര്യ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ''മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാനായത് ബഹുമതിയായി കാണുന്നു.@മമ്മൂക്ക. സർ, നിങ്ങൾ ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിലേക്ക് വന്നതിന് വളരെയധികം നന്ദി. ഞങ്ങളുടെ രാജ്യം ആസ്വദിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള എല്ലാ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു.'' ജയസൂര്യ ട്വീറ്റ് ചെയ്തു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്.

എം.ടി വാസുദേവൻ നായരുടെ രചനയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. ബുധനാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും.

എം.ടി. വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമാസീരീസിനു വേണ്ടിയാണ് കടുവഗണ്ണാവയും ഒരുക്കുന്നത്. എം.ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണ് കടുഗണ്ണാവ. മമ്മൂട്ടിയാണ് പി.കെ. വേണുഗോപാൽ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുക. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻറെ ഓർമ്മയാണ് 'കടുഗണ്ണാവ'. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിൽ. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. 'നിന്റെ ഓർമ്മയ്ക്ക്' എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News