സുവര്‍ണ്ണതാരം ലൂക്ക മോഡ്രിച്ച്, യുവതാരം എംബാപെ
ലോകകിരീടത്തിലേക്ക് നയിക്കാനായില്ലെങ്കിലും ക്രൊയേഷ്യയുടെ വീരനായകന്‍ ലൂക മോഡ്രിച് തന്നെ ഈ ലോകകപ്പിന്റെ താരം. റഷ്യന്‍ മണ്ണില്‍ ക്രൊയേഷ്യയുടെ പടയോട്ടത്തിന് നെടുനായകത്വം വഹിച്ച മോഡ്രിച്ചിന് അര്‍ഹിച്ച പുരസ്‌കാരമായി ഗോള്‍ഡന്‍ ബോള്‍.
രണ്ട് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്യുക മാത്രമല്ല, ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ഈ 32 കാരന്‍. 4 ഗോളടിക്കുകയും 2 ഗോളിന് വഴിയൊരുക്കുകയും ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആവുകയും ചെയ്ത ഫ്രാന്‍സിന്റെ ആന്റോയിന്‍ ഗ്രീസ്മാനെ പിന്തള്ളിയാണ് മോഡ്രിച്ച് ലോകകപ്പിന്റെ താരമായത്.
മികച്ച യുവതാരത്തിന്റെ തെരഞ്ഞെടുപ്പിന് അവാര്‍ഡ് കമ്മിറ്റിക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല. കന്നി ലോകകപ്പിനെത്തി വേഗത കൊണ്ടും ഫിനിഷിങ് മികവ് കൊണ്ടും തരംഗമായ എംബാപ്പെയല്ലാതെ മറ്റാര്.
ഫൈനലിലുള്‍പ്പെടെ ഈ പത്തൊമ്പതുകാരന്‍ അടിച്ചുകൂട്ടിയത് നാല് മിന്നും ഗോളുകള്‍. പെലെക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൌമാരക്കാരന്‍ കൂടിയായി എംബാപ്പെ.
ബെല്‍ജിയത്തിന്റെ തിബോട്ട് കോട്വായാണ് ഈ ലോകകപ്പിന്റെ ഗോളി. ഏഴ് കളികളില്‍ 27 സേവുകള്‍. ബെല്‍ജിയത്തിന് മൂന്നാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് കോര്‍ട്വായുടെ മിന്നും സേവുകളാണ്. പ്രത്യേകിച്ചും ബ്രസീലിനെതിരായ ക്വാര്‍ട്ടര്‍ മത്സരം.
സെമിയില്‍ പുറത്തായെങ്കിലും 6 ഗോളുമായി ഹാരി കെയ്ന്‍ നേരത്തെ തന്നെ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ചിരുന്നു. സ്‌പെയിനാണ് ഫെയര്‍ പ്ലേ അവാര്‍ഡ്.