വീണ്ടും വിലക്കിന്‍റെ കൂട്ടില്‍ കുടുങ്ങി ഈ കാനറിപ്പക്ഷി
നെയ്മറിന്‍റെ സൂപ്പര്‍ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് താരം കടന്നുപോകുന്നത്.
നെയ്മർ എന്ന സൂപ്പർ താരം ഇപ്പോൾ വാർത്തയിൽ നിറയുന്നത് കളത്തിലെ പ്രകടനം കൊണ്ടല്ല. കളത്തിന് പുറത്തെ ‘പ്രകടനം’ കൊണ്ടാണ്. നെയ്മറിന്‍റെ സൂപ്പര്‍ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് താരം കടന്നുപോകുന്നത്. പരിക്കിന് പുറമെ കടുത്ത വിലക്കുകളാണ് താരത്തെയും ക്ലബിനെയും ഇപ്പോള്‍ അലട്ടുന്നത്.
ബ്രസീലിയൻ സൂപ്പര്‍ താരത്തെ ബാഴ്സയിൽ നിന്നും പി.എസ്.ജി ഭീമൻ തുകക്ക് കൊത്തികൊണ്ടുവന്നതായിരുന്നു. എന്നാൽ ഈ സീസണില്‍ മികച്ച ഫോം കണ്ടെത്താൻ താരത്തിനായില്ല. എന്നുമാത്രമല്ല പരിക്കിന്റെ പിടിയിലായി ഒരുപാട് മത്സരങ്ങൾ കളിക്കാനും കഴിഞ്ഞില്ല. കൂടെ വിലക്കോട് വിലക്കും!
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ യുണൈറ്റഡിനെതിരായ മത്സരത്തിനിടെ റഫറിയോട് കയർത്തതിന് ചാമ്പ്യൻസ് ലീഗിലെ മൂന്ന് മത്സരങ്ങളിൽ നിന്നും നെയ്മറിനെ വിലക്കിയിരുന്നു. ആ മത്സരത്തില്‍ പരിക്കിലായതിനാല്‍ താരം കളിച്ചിരുന്നില്ല.
പരിക്ക് മാറി വന്നപ്പോൾ വീണ്ടും വിലക്ക്. ഫ്രഞ്ച് കപ്പ് ഫൈനലിലെ തോൽവിക്കു ശേഷം എതിർ ടീമിന്റെ ആരാധകനെ അടിച്ച സംഭവത്തിൽ, സൂപ്പർതാരത്തിനു മൂന്ന് മത്സരങ്ങളിൽനിന്ന് വിലക്കേർപ്പെടുത്തി. ഇതോടെ ഫ്രഞ്ച് ലീഗിലെ പി.എസ്.ജിയുടെ അവസാന മത്സരങ്ങൾക്കു താരത്തിന് ഇറങ്ങാനാവില്ല. മൊബൈലിൽ വിഡിയോ പകർത്താൻ ശ്രമിച്ച കാണിയെ നെയ്മർ അടിച്ചെന്നാണു കേസ്. എന്നാൽ വിലക്ക് കനത്തതാണെന്നും അപ്പീൽ പോകുമെന്നും പി.എസ്.ജി അധികൃതർ പറഞ്ഞു