കോപ സെമി: അർജന്റീനക്ക് രണ്ട് പെനാൽട്ടിക്ക് അർഹതയുണ്ടായിരുന്നുവെന്ന് ബ്രസീൽ ഇതിഹാസം റിവാൾഡോ
ഞാൻ വാറുമായി യോജിക്കുന്നില്ലെന്ന് വളരെ മുമ്പേ പറയുന്നതാണ്. അതു കാരണം പലതവണ കളി നിർത്തിവെക്കേണ്ടി വരുന്നു. റഫറിമാരെ മാത്രമാണ് അത് സഹായിക്കുന്നത്.
റയോ: കോപ അമേരിക്ക സെമിഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനക്ക് രണ്ട് പെനാൽട്ടിക്കുള്ള അർഹതയുണ്ടായിരുന്നുവെന്ന് ഇതിഹാസ ബ്രസീൽ താരം റിവാൾഡോ. റഫറി പക്ഷപാതം കാണിച്ചുവെന്ന അർജന്റീനാ താരം ലയണൽ മെസ്സിയുടെയും കോച്ച് ലയണൽ സ്‌കലോനിയുടെയും ആരോപണം തള്ളിക്കളയേണ്ടതില്ലെന്നും വാർ സംവിധാനം ഫുട്‌ബോളിനെ നശിപ്പിക്കുകയാണെന്നും 2002 ലോകകപ്പ് ജേതാക്കളായ ബ്രസീൽ ടീമിൽ അംഗമായിരുന്ന താരം പറഞ്ഞു.
'തീർച്ചയായും പരാതിപ്പെടാൻ അർജന്റീനക്ക് കാരണങ്ങളുണ്ട്. ബ്രസീലിന്റേത് മികച്ച ടീമാണ്. പക്ഷേ, അർജന്റീനക്ക് രണ്ട് പെനാൽട്ടി ലഭിക്കേണ്ടതായിരുന്നു. പക്ഷേ, വാർ ഇടപെട്ടില്ല.' ബെറ്റ്‌ഫെയറിന് നൽകിയ അഭിമുഖത്തിൽ റിവാൾഡോ പറഞ്ഞു.
വാർ സംവിധാനം ഫുട്‌ബോളിന് നല്ലതല്ലെന്ന തന്റെ പഴയ വിമർശനത്തിൽ താരം ഉറച്ചുനിന്നു. 'ഞാൻ വാറുമായി യോജിക്കുന്നില്ലെന്ന് വളരെ മുമ്പേ പറയുന്നതാണ്. അതു കാരണം പലതവണ കളി നിർത്തിവെക്കേണ്ടി വരുന്നു. റഫറിമാരെ മാത്രമാണ് അത് സഹായിക്കുന്നത്. യൂറോപ്പിൽ അത് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. അതിനേക്കാളധികമാണ് ദക്ഷിണ അമേരിക്കയിൽ.' - ബ്രസീലിനു വേണ്ടി 74 മത്സരങ്ങളിൽ നിന്ന് 35 ഗോൾ നേടിയ താരം പറഞ്ഞു.