കോപ അമേരിക്കയിലെ വിവാദ പരാമർശം; മെസ്സിക്ക് വിലക്കും പിഴയും 

മെസ്സിക്കു പുറമെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് ക്ലോഡിയോ ടാപിയക്കെതിരെയും കോൺമബോൾ നടപടിയെടുത്തു. 

Update: 2019-07-24 06:28 GMT

കോപ അമേരിക്ക ടൂർണമെന്റ് നടത്തിപ്പിൽ അഴിമതി ആരോപണം നടത്തിയ അർജന്റീന താരം ലയണൽ മെസ്സി ഒരു മത്സരത്തിൽ വിലക്കും 1500 ഡോളർ പിഴയും. ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലിൽ ചുവപ്പു കാർഡ് കണ്ടു പുറത്തു പോകേണ്ടി വന്ന മെസ്സി, ബ്രസീലിനെ ജേതാക്കളാക്കാൻ സംഘാടകർ നേരത്തെ തന്നെ തീരുമാനിച്ചുവെന്ന് ആരോപിച്ചിരുന്നു. മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാനും ബാഴ്‌സ താരം കൂട്ടാക്കിയിരുന്നില്ല.

മെസ്സിയുടെ പെരുമാറ്റം സ്വീകരിക്കാനാവില്ലെന്ന് ദക്ഷിണ അമേരിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (കോൺമബോൾ) വ്യക്തമാക്കി. അതേസമയം, അഞ്ചുതവണ ലോകഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട താരത്തിന് കടുത്ത ശിക്ഷ നൽകാൻ കോൺബോൾ തയ്യാറായതുമില്ല. 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ആദ്യ മത്സരത്തിലായിരിക്കും മെസ്സിക്ക് പുറത്തിരിക്കേണ്ടി വരിക.

മെസ്സിക്കു പുറമെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് ക്ലോഡിയോ ടാപിയക്കെതിരെയും കോൺമബോൾ നടപടിയെടുത്തു. ഫിഫയിൽ കോൺമബോളിന്റെ ഔദ്യോഗിക പ്രതിനിധിയായിരുന്ന ടാപിയയെ തൽസ്ഥാനത്തു നിന്നു നീക്കി. കോപ അമേരിക്ക ടൂർണമെന്റിനിടെ ടാപിയ സംഘാടകർക്കെതിരെ രൂക്ഷമായ വിർശനം നടത്തിയിരുന്നു.

Tags:    

Similar News