നെയ്മറിന്റെ ട്രാൻസ്ഫർ; അന്തിമ ചർച്ചയിൽ പി.എസ്.ജിയും ബാഴ്‌സയും
100 ദശലക്ഷം യൂറോയ്ക്കു പുറമെ മിഡ്ഫീൽഡർ ഫിലിപ് കുട്ടിന്യോ, ഉസ്മാൻ ഡെംബലെ എന്നിവരെ കൂടി നൽകാം എന്ന ഓഫറാണ് ബാഴ്‌സ ഏറ്റവും അവസാനമായി മുന്നോട്ടുവെക്കുക
പാരിസ്: യൂറോപ്യൻ ട്രാൻസ്ഫർ ജാലകം അടയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് പി.എസ്.ജിയും ബാഴ്‌സലോണയും പുതിയ ചർച്ചയിൽ. സ്പാനിഷ് ക്ലബ്ബിന്റെ പ്രതിനിധികൾ പാരിസിലെത്തി ഫ്രഞ്ച് ചാമ്പ്യന്മാരുമായി സംഭാഷണം ആരംഭിച്ചു എന്ന് വിവിധ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 100 ദശലക്ഷം യൂറോയും രണ്ട് പ്രധാന കളിക്കാരെയും വിട്ടുനൽകാമെന്ന വാഗ്ദാനം ബാഴ്‌സ ഫ്രഞ്ച് ക്ലബ്ബിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, 180 ദശലക്ഷം യൂറോ (1382 കോടി) എന്ന തുക നൽകിയാലേ കൈമാറൂ എന്ന നിലപാടിൽ നിന്ന് പി.എസ്.ജി പിന്നോട്ടു പോകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ബ്രസീൽ താരത്തിന്റെ ഭാവി.
രണ്ടു സീസൺ മുമ്പ് ബാഴ്‌സ വിട്ട് പി.എസ്.ജിയിലേക്ക് കൂടുമാറിയ നെയ്മർ കഴിഞ്ഞ സീസൺ അവസാനത്തിലാണ് ക്ലബ്ബ് വിടാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. 300 ദശലക്ഷം യൂറോ വിലയിട്ട പി.എസ്.ജി, യോജിച്ച ഓഫറുകൾ വന്നാൽ സൂപ്പർ താരത്തെ കൈമാറാം എന്നു വ്യക്തമാക്കി. പിന്നീട് പി.എസ്.ജി ഈ തുക 180 ദശലക്ഷം യൂറോ ആയി കുറച്ചെങ്കിലും ഇതുവരെ ഒരു ക്ലബ്ബും നെയ്മറിനു വേണ്ടി സജീവമായി രംഗത്തിറങ്ങിയിരുന്നില്ല. നെയ്മറിനെ തിരികെ വാങ്ങാൻ താൽപര്യം കാണിച്ച് ബാഴ്‌സ മുന്നോട്ടുവെച്ച രണ്ട് ഓഫറും പി.എസ്.ജി തള്ളുകയായിരുന്നു. കളിക്കാരെ പരസ്പരം കൈമാറിയുള്ള ഇടപാടിൽ താൽപര്യമില്ലെന്നും പണം മുഴുവനായി കിട്ടുകയാണ് വേണ്ടതെന്നുമാണ് പി.എസ്.ജി മാനേജ്‌മെന്റ് നിലപാട്.
100 ദശലക്ഷം യൂറോയ്ക്കു പുറമെ മിഡ്ഫീൽഡർ ഫിലിപ് കുട്ടിന്യോ, ഉസ്മാൻ ഡെംബലെ എന്നിവരെ കൂടി നൽകാം എന്ന ഓഫറാണ് ബാഴ്‌സ ഏറ്റവും അവസാനമായി മുന്നോട്ടുവെക്കുക എന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫർ നടക്കുക എന്നത് തങ്ങളുടെ കൂടി ആവശ്യമായതിനാൽ പി.എസ്.ജി ഇതിനു വഴങ്ങിയേക്കും. അങ്ങനെയെങ്കിൽ അടുത്ത വെള്ളിയാഴ്ച തന്നെ തങ്ങളുടെ പുതിയ കളിക്കാരനായി ബാഴ്‌സ നെയ്മറിനെ അവതരിപ്പിക്കാനിടയുണ്ടെന്ന് 'പാരിസ് യുനൈറ്റഡ്' റിപ്പോർട്ട് ചെയ്യുന്നു. 2019-20 സീസൺ ലാലിഗയിലെ ആദ്യ മത്സരത്തിൽ ബാഴ്‌സലോണ അത്‌ലറ്റിക് ക്ലബ്ബിനെ നേരിടുന്നതും വെള്ളിയാഴ്ച തന്നെയാണ്.
Also Read
വിറ്റു കാശാക്കാൻ പി.എസ്.ജി; നെയ്മറിന്റെ വില കുത്തനെ കുറച്ചു
ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാന്‍ വന്ന നെയ്മറെ പിടിച്ചുതള്ളി എംബാപ്പെ
തടസ്സംനിന്ന വൈസ് പ്രസിഡണ്ട് രാജിവെച്ചു, നെയ്മർ ബാഴ്‌സയിലേക്ക്?