ബാഴ്‌സ പ്രസിഡണ്ട് പിന്മാറി; നെയ്മറിന്റെ സ്വപ്നം പൊലിയുന്നു
ബാഴ്‌സ പ്രസിഡണ്ട് ചർച്ചക്കായി എത്താതിരുന്നതോടെ, ബാഴ്‌സയിലേക്ക് മടങ്ങണമെങ്കിൽ നെയ്മർ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും.
തന്റെ മുൻ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ സ്വപ്നം ഉടനൊന്നും യാഥാർത്ഥ്യമാവില്ലെന്ന് സൂചനകൾ. ട്രാൻസ്ഫർ കാലാവധി അവസാനിക്കാനിരിക്കെ പി.എസ്.ജി പ്രസിഡണ്ട് നാസർ അൽ ഖലൈഫിയും ബാഴ്‌സലോണ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യൂവും തമ്മിലുള്ള നേരിട്ടുള്ള ചർച്ചയിൽ നെയ്മറിന്റെ കാര്യം തീരുമാനമാവുമെന്നായിരുന്നു വാർത്തകൾ. എന്നാൽ, ഇരു പ്രസിഡണ്ടുമാരും തമ്മിൽ കാണുമെന്ന് കരുതപ്പെട്ട യൂറോപ്യൻ ക്ലബ്ബ് അസോസിയേഷൻ (ഇ.സി.എ) ഉച്ചകോടിയിൽ ബർതമ്യൂ പങ്കെടുക്കുന്നില്ലെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇ.സി.എ ഉച്ചകോടി നടക്കുന്ന ഇംഗ്ലണ്ടിലെ ലിവർപൂളിലേക്ക് യാത്ര ചെയ്യുന്നതിനു പകരം ടീമിനൊപ്പം നിൽക്കാനാണ് ബർതമ്യു തീരുമാനിച്ചതെന്നും പ്രമുഖ സ്‌പോർട്‌സ് പ്രസിദ്ധീകരണമായ മുൻഡോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്തു. പുതിയ സീസണിൽ ബാഴ്‌സയുടെ ആദ്യമത്സരത്തിനായി ടീമിനൊപ്പം ബിൽബാവോയിലേക്ക് പോകാനാണ് ബർതമ്യു തീരുമാനിച്ചതെന്നും ഉച്ചകോടിയിൽ അദ്ദേഹത്തിനു പകരം പ്രതിനിധിയാവും പങ്കെടുക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാഴ്‌സ പ്രസിഡണ്ട് ചർച്ചക്കായി എത്താതിരുന്നതോടെ, ബാഴ്‌സയിലേക്ക് മടങ്ങണമെങ്കിൽ നെയ്മർ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും. നേരത്തെ സൂപ്പർ താരത്തിനു പകരമായി 100 ദശലക്ഷം യൂറോയും ഫിലിപ്പ് കുട്ടിന്യോയെയും നൽകാമെന്ന ബാഴ്‌സയുടെ വാഗ്ദാനം പി.എസ്.ജി തള്ളിയിരുന്നു.