ഇഞ്ചുറി ടൈമിൽ മെസ്സി രക്ഷകനായി; ഉറുഗ്വേയുമായി സമനില പാലിച്ച് അർജന്റീന
മത്സരത്തിലുടനീളം ആവേശത്തോടെ കളിച്ച അര്‍ജന്റീനയെ രണ്ട് തവണ പിന്നിലാക്കി പരീക്ഷിച്ച ശേഷമാണ് ഉറുഗ്വെ സമനില വഴങ്ങിയത്.
അര്‍ജന്റീന നിരയില്‍ ലയണല്‍ മെസ്സിക്ക് ഇപ്പോഴും എത്രമേല്‍ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഉറുഗ്വെക്കെതിരെ നടന്ന സൗഹൃദ മത്സരം. മൂന്നു മാസത്തെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ഗോളടിച്ച് ബ്രസീലിനെ തോല്‍പിച്ചാണ് മെസ്സി തുടങ്ങിയത്. ഇപ്പോഴിതാ അയല്‍ക്കാരായ ഉറുഗ്വയെ മെസിയുടെ അധികസമയത്തെ പെനല്‍റ്റി ഗോളിലൂടെ അര്‍ജന്റീന(2-2) സമനിലയില്‍ തളച്ചിരിക്കുന്നു.
ये à¤à¥€ पà¥�ें- 'അടിക്കല്ല മെസ്സ്യേ, നാട്ടിലെ ചെക്കമ്മാര് സ്വൈര്യം തരൂല...' വൈറലായി മലയാളി അഭ്യർത്ഥന
മത്സരത്തിലുടനീളം മേല്‍ക്കൈ നേടിയ അര്‍ജന്റീനയെ രണ്ട് തവണ പിന്നിലാക്കിയ ശേഷമാണ് ഉറുഗ്വെ സമനില വഴങ്ങിയത്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നടന്ന കളിയില്‍ ഉടനീളം കാണികള്‍ ആര്‍പ്പുവിളിച്ചത് മെസ്സിക്കും അര്‍ജന്റീനക്കും വേണ്ടിയായിരുന്നു. എന്നാല്‍, മത്സരത്തിന്റെ 34ആം മിനുറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ മുന്നിലെത്തിയത് ഉറുഗ്വെ. സ്റ്റാര്‍ സ്‌ട്രൈക്കറും ബാഴ്‌സയിലെ മെസിയുടെ പങ്കാളിയുമായ ലൂയി സുവാരസും ലൂക്കസ് ടൊറേറയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിന്റെ ഫലമായിരുന്നു കവാനിക്ക് ലഭിച്ചത്.
നാല് മിനുറ്റിന് ശേഷം ഡിബാലയിലൂടെ അര്‍ജന്റീന മറുപടി നല്‍കിയെന്ന് കരുതിയെങ്കിലും റഫറി പന്ത് കയ്യില്‍ കൊണ്ടെന്ന് വിധിച്ചു. ആദ്യ പകുതി ഒരു ഗോളിന്റെ കടവുമായാണ് അര്‍ജന്റീന അവസാനിപ്പിച്ചത്. രണ്ടാം പകുതിയില്‍ പതുക്കെ തുടങ്ങിയ അര്‍ജന്റീനക്ക് സമനിലപിടിക്കാനായത് മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു. ഇടതുഭാഗത്തുനിന്ന് മെസ്സി ബോക്സിലേക്ക് വളച്ചുനല്‍കിയ പന്തില്‍ ചാടി ഹെഡ്ഡറുതിര്‍ത്ത് അഗ്യൂറോ മത്സരം സ്കോര്‍ലൈനില്‍ അനക്കമുണ്ടാക്കി.
ലയണല്‍ സ്കലോനിയുടെ സംഘത്തിന്റെ ഈ ആശ്വാസത്തിന് ആറ് മിനുറ്റിലേറെ ആയുസ് നല്‍കാന്‍ സുവാരസ് സമ്മതിച്ചില്ല. 69-ാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ 20 മീറ്റര്‍ അകലെ നിന്നുള്ള സുവാരസിന്റെ ഷോട്ട് അര്‍ജന്റീന ഗോളി എസ്‌റ്റെബാന്‍ ആന്‍ഡ്രഡക്കു പിന്നിലെ വല കുലുക്കി.
തൊണ്ണൂറാം മിനുറ്റില്‍ അഗ്യൂറോ ഗോളിനുള്ള അവസരം പാഴാക്കിയതോടെ അര്‍ജന്റീന തലകുനിച്ചു മടങ്ങേണ്ടി വരുമെന്ന് തോന്നിപ്പിച്ചു. ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ പെനല്‍റ്റി ബോക്‌സില്‍ വെച്ച് കാസെറസിന്റെ കയ്യില്‍ പന്തുകൊണ്ടതോടെ റഫറി അര്‍ജന്റീനക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. സമ്മര്‍ദത്തില്‍ കിക്കെടുത്ത മെസ്സി ഇടങ്കാല്‍ കൊണ്ട് വലകുലുക്കിയതോടെ ആവേശം നിറഞ്ഞ സൗഹൃദമത്സരത്തിന് സമനിലയോടെ അവസാനമായി.
സ്‌കോർലൈനിൽ സമനിലയാണെങ്കിലും മത്സരത്തിന്റെ എല്ലാ മേഖലയിലും അർജന്റീനയായിരുന്നു മുന്നിൽ. 66 ശതമാനം പൊസഷൻ സൂക്ഷിച്ച അവർ 10 കോർണറുകൾ സമ്പാദിക്കുകയും 16 ഷോട്ടുതിർക്കുകയും ചെയ്തു. അതേസമയം, കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത ഉറുഗ്വേ എതിരാളികളെ വിറപ്പിച്ചു.
മാര്‍ച്ചില്‍ ആരംഭിക്കുന്ന 2022 ലോകകപ്പ് യോഗ്യതക്ക് മുന്നോടിയായുള്ള അവസാനത്തെ അര്‍ജന്റീന - ഉറുഗ്വെ മത്സരമാണ് കഴിഞ്ഞത്. കോപ അമേരിക്കയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം അര്‍ജന്റീന തുടര്‍ച്ചയായി ആറാം മത്സരമാണ് തോല്‍വിയറിയാതെ മുന്നേറുന്നത്.