മെസ്യൂത് ഓസിലിന്റെ ജഴ്സി കത്തിച്ച് ചൈനീസ് ആരാധകര്‍

Update: 2019-12-17 13:36 GMT

ഉയിഗൂര്‍ മുസ്‍ലിംകള്‍ക്കനുകൂലമായി നിലപാടെടുക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്ത ആഴ്സണല്‍ ഫുട്ബോളര്‍ മെസ്യൂത് ഓസിലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചൈനയിലെ ആഴ്സണല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രോഷം പ്രകടപ്പിക്കുകയും ഓസിലിന്റെ ജഴ്സി കത്തിക്കുകയും ചെയ്തു. ഓസിലിന്റെ ട്വീറ്റ് അവരുടെ വികാരത്തെ മുറിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ചൈനയിലെ ആരാധകര്‍ ജഴ്സി കത്തിച്ചത്.

‘കഴിഞ്ഞ രണ്ട് ദിവസം എങ്ങനെയാണ് ചൈനയിലെ ആഴ്‌സണല്‍ ആരാധകര്‍ കഴിച്ചുകൂട്ടിയതെന്ന് താങ്കള്‍ക്കറിയുമോ’ എന്നൊരു ആരാധകന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താങ്കള്‍ ചൈനയെ അക്രമിക്കുകയാണെങ്കില്‍ തങ്ങളുടെ ഹൃദയത്തില്‍ താങ്കള്‍ക്ക് വൃത്തികെട്ട പ്രാണികളുടെ വിലപോലുമുണ്ടാവില്ലെന്നും മറ്റൊരു ആരാധകന്‍ എഴുതി. രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനും ആരാധകര്‍ ഉപദേശിച്ചു.

Advertising
Advertising

കഴിഞ്ഞ ദിവസം ആഴ്‌സണല്‍ ഫുട്‌ബോളര്‍ ഉയിഗൂര്‍ മുസ്‍ലിംകള്‍ക്കായി പ്രാര്‍ഥിക്കുകയും ചൈനീസ് ഭരണത്തെ തുറന്നെതിര്‍ക്കുകയും ചെയ്തിരുന്നു. അതിനോടുള്ള മുസ്‍ലിം സമുദായത്തിന്റെ മൗനത്തേയും താരം വിമര്‍ശിച്ചിരുന്നു.

‘വര്‍ഷങ്ങള്‍ കഴിഞ്ഞ് നമ്മുടെ സഹോരന്മാര്‍ ഈ ക്രൂരമായ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അവരനുഭവിച്ച പീഡനത്തേക്കാള്‍ അവരുടെ മുസ്‌ലിം സഹോദരങ്ങളുടെ നിശബ്ദതയായിരിക്കും ഓര്‍മിക്കുക' എന്നും ഓസില്‍ എഴുതിയിരുന്നു.

എന്നാല്‍ ഓസിലിന്റെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് ചൈനീസ് ഭരണകൂടത്തിന്റെ ചാനലായ സി.സി.ടി.വി കഴിഞ്ഞ ആഴ്‌സണല്‍ മത്സരം സംപ്രേഷണം ചെയ്തിരുന്നില്ല. ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷനും ഓസിലിന്റെ നിലപാടിനെ വിമര്‍ശിച്ചു. ഓസിലിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ചൈനീസ് ആരാധകരുടെ വികാരത്തെ മുറിപ്പെടുത്തിയെന്നും പറഞ്ഞു. ആഴ്‌സണല്‍ ഓസിലിന്റെ നിലപാടില്‍ അകലം പാലിച്ച് ഞങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു.

ചൈനയിലെ ക്യാമ്പുകള്‍

ദശലക്ഷ കണക്കിന് ഉയിഗൂര്‍ മുസ്‍ലിംകളെ ചൈനയിലെ ക്യാമ്പുകളില്‍ അടച്ചിട്ടുണ്ട്. അതിനെതിരെ ചെറുതായെങ്കിലും നിലപാടെടുത്തത് തുര്‍ക്കി മാത്രമാണ്. എന്നാല്‍ ചൈനയില്‍ ഇത്തരം ക്യാമ്പുകളില്ലെന്നാണ് ആദ്യം അധികൃതരുടെ വാദം. നിലവില്‍ ക്യാമ്പുകളുണ്ടെന്നും അത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. ചൈനീസ് സമുഹത്തിലേക്ക് ഉള്‍ചേര്‍ക്കാനും ഇസ്‍ലാമിക തീവ്രവാദം തടയാനുമുള്ള പഠന ക്യാമ്പുകളാണെന്നാണ് ഭരണകൂടത്തിന്റെ വാദം.

എന്നാല്‍ കള്ളും പന്നിയിറച്ചിയും കഴിപ്പിച്ച് ചൈനീസ് സമൂഹത്തിലേക്ക് ചേര്‍ന്നുവെന്ന് തെളിയിച്ചതിന് ശേഷമാണ് ഉയിഗൂര്‍ മുസ്‍ലിം സ്ത്രീകളെ പുറത്തുവിട്ടതെന്ന് ക്യാമ്പില്‍ നിന്നും പുറത്തുവന്ന സ്ത്രീകള്‍ നേരത്തെ പറഞ്ഞിരുന്നു.

Tags:    

Similar News