ജിസിസി ഉച്ചകോടി ആരംഭിച്ചു
ഗള്‍ഫ് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ പിന്തുണയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്.
മുപ്പത്തി ഏഴാമത് ജിസിസി ഉച്ചകോടി ബഹ് റൈനിൽ ആരംഭിച്ചു. ഗള്‍ഫ് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ പിന്തുണയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. അറബ് മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ചയാവും.
വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ എത്തിച്ചേർന്നതോടെ, രണ്ട് ദിവസത്തെ ജിസിസി ഉച്ചകോടിക്ക് ബഹ് റൈനിലെ സഖീര്‍ പാലസിലാണ് തുടക്കമായത്. സഖീര്‍ എയര്‍ബേസില്‍ എത്തിയ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് തിങ്കളാഴ്ച രാത്രി തന്നെ ബഹ്റൈനില്‍ എത്തിയിരുന്നു. ബഹ്റൈനുമായുള്ള ബന്ധത്തിന് തന്ത്രപ്രധാന സ്ഥാനമാണുള്ളതെന്നും ജിസിസി രാഷ്ട്രങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഗള്‍ഫിന്റെ സുരക്ഷ ഞങ്ങളുടെയും കൂടി സുരക്ഷയാണെന്നും ജിസിസി രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അവർ കൂട്ടിച്ചേർത്തു. സിറിയയിലെയും യമനിലെയും സംഘര്‍ഷം, എണ്ണ വിലയിടിവ്, ബ്രക്സിറ്റിലൂടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്ന സാഹചര്യം, അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ മാറുന്ന സമവാക്യങ്ങള്‍, ജിസിസി യൂണിയനിലേക്കുള്ള ചുവടുവെപ്പ് എന്നിവയെല്ലാം രണ്ട് ദിവസത്തെ ഉച്ചകോടി വിശദമായി ചര്‍ച്ച ചെയ്യും. സാഖിർ പാലസിൽ നടക്കുന്ന ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ വിദേശ മാധ്യമങ്ങളുടേതടക്കം മാധ്യമപ്രവർത്തകരുടെ വൻ നിരയാണ് ബഹ്റൈനിലെത്തിയത്.
മനാമയിലെ ഗള്‍ഫ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ വിപുലമായ സൗകര്യങ്ങളുള്ള മീഡിയ സെന്ററും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.